
#വിദേശ കറൻസികളും വിദേശ
ക്രെഡിറ്റ് കാർഡ് അടക്കം പിടിച്ചു
കൊച്ചി: ഫുട്ബോൾ ഇതിഹാസം മെസിയുടെ പേരിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയിൽ പൊലീസ് റെയ്ഡ്. കളമശേരിയിലെ ആസ്ഥാനം, ഉടമകളായ അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ ഫ്ലാറ്റുകൾ,പരസ്യകമ്പനിയായ ഗോട്ട് ആഡിന്റെ ഓഫീസ്, വയനാട്ടിലെ തറവാട്ടു വീട് എന്നിവിടങ്ങളിൽ ഒരേസമയമായിരുന്നു പരിശോധന.
വിദേശ കറൻസികൾ, ഡിജിറ്റൽ രേഖകൾ, വിദേശ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ എന്നിവ കസ്റ്റഡിയിലെടുത്തതായി സൂചന.
മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതിയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി രണ്ടാം പ്രതിയുമാണ്.വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നിവയാണ് കുറ്റങ്ങൾ. പ്രാഥമിക അന്വേഷണത്തെ തുടർന്ന് എസ്.ഐ.ടി അംഗമായ പി. വിക്രമന്റെ പരാതിയിലാണ് കേസ്.
എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടിയിലെ ഓഫീസർകൂടിയായ തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ബിനോയ് ചന്ദ്രന്റെ സംഘമാണ് റെയ്ഡ് നടത്തിയത്.
ബിനോയ് ചന്ദ്രന്റെ നേതൃത്വത്തിൽ ചാനൽ ഓഫീസിൽ എത്തിയപ്പോൾ, മറ്റു സംഘങ്ങൾ ഫ്ളാറ്റുകളിലും പരസ്യകമ്പനിയിലും റെയ്ഡ് നടത്തി.
ഫ്ളാറ്റിൽ ആന്റോയുടെ മൊബൈലും ലാപ് ടോപ്പും പരിശോധിച്ചു.ആന്റോയുമായി ചാനൽ ഓഫീസിൽ എത്തി.പുലർച്ചെ നാലിനാരംഭിച്ച പരിശോധന വൈകിട്ടുവരെ നീണ്ടു.
ആന്റോയും മറ്റും 2024 ഡിസംബർ മുതൽ ഗൂഢാലോചന നടത്തി. വ്യാജവും നിയമവിരുദ്ധവുമായ വ്യവസ്ഥകൾ അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി ഉണ്ടാക്കിയ കരാറിൽ എഴുതിച്ചേർത്ത് സർക്കാരിനെയും മറ്റുള്ളവരെയും വഞ്ചിക്കുകയും അന്യായലാഭം ഉണ്ടാക്കുകയും ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് എഫ്.ഐ.ആറിലുള്ളത്.
ന്യൂസ് ഡെസ്‌കിൽ
പൊലീസ്, പ്രതിഷേധം
ന്യൂസ് ഡെസ്കിലേക്ക് പൊലീസ് കയറിയത് പ്രതിഷേധത്തിന് ഇടയാക്കി. മാദ്ധ്യമപ്രവർത്തകരുടെയും സാങ്കേതിക പ്രവർത്തകരുടെയും മൊബൈൽ ഫോണുകൾ പിടിച്ചുവച്ചു. ന്യൂസ്, ഡിജിറ്റൽ ഡെസ്കുകളിലുണ്ടായിരുന്നവരെ മാറ്റി. ഡയറികളും മേശവലിപ്പുകളും ഫയലുകളും പരിശോധിച്ചു. ഒന്നര മണിക്കൂറോളം സംപ്രേഷണം തടസപ്പെടുത്തിയെന്ന് റിപ്പോർട്ടർ ടി.വി അറിയിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻമന്ത്രി പി. രാജീവ്, കേരള പത്രപ്രവർത്തക യൂണിയൻ തുടങ്ങിയവർ പ്രതിഷേധിച്ചു.
ആന്റോ അഗസ്റ്റിന്റെ വീട്ടിൽ റെയ്ഡ്
43 ലിറ്റർ വിദേശമദ്യം ഉൾപ്പെടെ
67.5 ലിറ്റർ മദ്യശേഖരം പിടിച്ചു
കൽപ്പറ്റ: ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ തറവാട് വീട്ടിൽ വൈൻ അടക്കം വിലകൂടിയ 67.5 ലിറ്റർ വിദേശ നിർമ്മിത മദ്യം കണ്ടെത്തി.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം മദ്യം പിടിച്ചെടുത്തു.ജാമ്യമില്ലാ കേസെടുത്തു. ലിറ്ററിന് 50000 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യം ഉൾപ്പെടെ പിടിച്ചെന്നാണ് വിവരം.
എസ്. ഐ.ടി. അംഗമായ വയനാട് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി പി.എൽ.ഷാജുവിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. രാവിലെ 6 മണിക്ക് ആരംഭിച്ച പരിശോധന വൈകിട്ട് 6.15 വരെ നീണ്ടു. ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. ബന്ധുക്കളെന്ന് പറഞ്ഞെത്തിയവരെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല.
സെറ്റിൽ ചെയ്തുകൂടെ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ചോദിക്കുന്നത്. അതിനെന്റെ കൈയിൽ മറുപടിയില്ല. അന്വേഷണത്തിന്റെ ഭാഗമായി നോട്ടീസ് ലഭിച്ചിട്ടില്ല.
മാനേജിംഗ് എഡിറ്റർ
സെർച്ച് വാറന്റോടെയാണ് പരിശോധന. റിപ്പോർട്ടറിന്റെ വാർത്താ സംപ്രേഷണം തടസപ്പെടുത്തിയിട്ടില്ല. നടപടികൾ ക്യാമറയിൽ പകർത്തിയിട്ടുണ്ട്.
-പി. വിജയൻ
എ.ഡി.ജി.പി
എസ്.ഐ.ടി തലവൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |