
കുട്ടനാട്: പോളയും കടകലും എക്കലും നിറഞ്ഞ പുതുക്കരി നാട്ടുതോടിന്റെ നവീകരണം എങ്ങുമെത്താതായതോടെ നാട്ടുകാർ കടുത്ത ദുരിതത്തിൽ. രാമങ്കരി പഞ്ചായത്തിലെ പുതുക്കരി ഊരുക്കരി പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ തോടിന്റെ നവീകരണത്തിന്
2024-25 വാർഷിക പദ്ധതിയിൽ 6 ലക്ഷം രൂപ നീക്കിവച്ചിരുന്നു. എന്നാൽ, ഇതുവരെ പദ്ധതി നടപ്പായില്ല എന്നുമാത്രമല്ല, തോട് കൂടുതൽ മലിനമാകുകയും ചെയ്‌തു.
പോളയും കടകലും എക്കലും അടിഞ്ഞുകൂടിയതോടെ അത്യാവശ്യ കാര്യങ്ങൾക്ക് പോലും നാട്ടുകാർക്ക് തോടിനെ പ്രയോജനപ്പെടുത്താൻ കഴിയാത്ത സ്ഥിതിയാണ്. ഇതുകാരണം പ്രദേശത്തെ നൂറ് കണക്കിന് കുടുംബങ്ങളാണ് നിരന്തരം ബുദ്ധിമുട്ട് അനുഭവിച്ചുവരുന്നത്.
കുട്ടനാട്ടിലെ പാരിസ്ഥിതിപ്രശ്നങ്ങൾക്ക് പരിഹാരം ലക്ഷ്യമിട്ട് കുട്ടനാട് പാക്കേജിൽ ഉൾപ്പടെ കോടി കണക്കിന് രൂപയുടെ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചെങ്കിലും അതിലൊന്നുപോലും ഭംഗിയായി നടപ്പാക്കാൻ ഉദ്യോഗസ്ഥരോ, കരാറുകാരോ തയ്യാറായില്ലെന്ന ആക്ഷേപം ശക്തമായി നിലനിൽക്കെയാണ് പുതുക്കരി നാട്ടുതോട് നവീകരണവും പാളിയത്.
മെല്ലപ്പോക്കിൽ സംശയം
1. പുതുക്കരി നാട്ടുതോടിന്റെ നവീകരണം ഏറ്റെടുത്ത കരാറുകാരൻ മാസങ്ങൾ കഴിഞ്ഞിട്ടും അത് നടപ്പാക്കാത്തതാണ് പ്രശ്നം രൂക്ഷമാകാൻ കാരണം. ഇങ്ങനെ നീട്ടിക്കൊണ്ടുപോകുന്നതിന് പിന്നിൽ കരാറുകാരന് ചില ഗൂഢ ലക്ഷ്യങ്ങളുള്ളതായി നാട്ടുകാർ സംശയിക്കുന്നു
2. ജൂലായ് മാസത്തോടെ കാലവർഷം ശക്തമാകും.തൊട്ടുപിന്നാലെയുള്ള വെള്ളപ്പൊക്കത്തിൽ തോട്ടിലെ സ്വാഭാവിക ഒഴുക്ക് കൊണ്ട് തന്നെ പോളയും കടകലിന്റെയും പ്രശ്നം പരിഹരിക്കപ്പെടും.തുടർന്ന് ഉദ്യോഗസ്ഥ ഒത്താശയോടെ ബില്ല് മാറിയെടുക്കുമെന്നും അവർ കരുതുന്നു
3. പദ്ധതി ഇപ്പോൾ തന്നെ ഏറെ വൈകി. അതിനാൽ, വെള്ളപ്പൊക്കം വരുന്നതും കാത്ത് ഇനിയും നീട്ടിക്കൊണ്ട് പോകാതെ എത്രയും വേഗം
പദ്ധതി നടപ്പിലാക്കാൻ ഉദ്യോഗസ്ഥരും കരാറുകാരനും തയ്യാറാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |