ആലപ്പുഴ: ജില്ലയിലെ കക്കൂസ് മാലിന്യസംസ്ക്കരണ പ്രതിസന്ധിക്ക് അയവില്ല.
റീബിൽഡ് കേരള പദ്ധതിയിൽ നിർമ്മിച്ച് ചേർത്തലയിൽ പ്രവർത്തിക്കുന്ന ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് (എഫ്.എസ്.ടി.പി) പ്രതിദിനം സംഭരണ പരിധി വെട്ടിക്കുറച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. വിവിധ ഭാഗങ്ങളിൽ നിന്ന് വാഹനങ്ങളിൽ ശേഖരിക്കുന്ന കക്കൂസ് മാലിന്യം സംസ്‌കരിക്കാൻ സംവിധാനമില്ലാത്ത സ്ഥിതിയാണ്. ഇതോടെ, പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന പഴയ പതിവ് വീണ്ടും തുടങ്ങിയിട്ടുണ്ട്. മാലിന്യ സംസ്ക്കരണം പൂർണതോതിൽ നടന്നില്ലെങ്കിൽ മഴവെള്ളക്കെട്ടിൽ പകർച്ചവ്യാധി ഭീഷണി നേരിടുന്ന ജില്ലയുടെ സ്ഥിതി ഗുരുതരമാകും. രണ്ടാഴ്ച കൂടുമ്പോൾ മാലിന്യം നീക്കം ചെയ്തില്ലെങ്കിൽ സെപ്റ്റിക്ക് ടാങ്ക് പൊട്ടിയൊലിക്കുന്ന സർക്കാർ ഓഫീസുകൾ പോലും ജില്ലയിലുണ്ട്.
ചേർത്തല നഗരസഭയുടെ നേതൃത്വത്തിൽ ആനത്തറവെളിയിൽ പ്രവർത്തിക്കുന്ന പ്ലാന്റിന് പ്രതിദിനം രണ്ടരലക്ഷം ലിറ്റർ സംഭരണ ശേഷിയുണ്ട്.നഗരസഭയിലെയും സമീപത്തെ ആറ് പഞ്ചായത്തുകളുടെയും മാത്രം മാലിന്യമാണ് നിലവിൽ പ്ലാന്റിൽ സ്വീകരിക്കുന്നത്. ജില്ലയിലെ എല്ലാ ഭാഗത്ത് നിന്നുള്ള മാലിന്യം എത്തിച്ചിട്ടും സംഭരണ ശേഷിയുടെ അടുത്തെത്തിയിരുന്നില്ല. ഇതോടെയാണ് സമീപ ജില്ലകളിൽ നിന്ന് മാലിന്യമെത്തിക്കാൻ തുടങ്ങിയത്. സംസ്ക്കരണ ശേഷം വരുന്ന സ്ലഡ്ജ് കുന്നൂകൂടിയതോടെയാണ് സംഭരണം പൂർണമായും നിറുത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായതെന്ന് സെപ്റ്റിക് ടാങ്ക് ക്ലീനേഴ്സ് അസോസിയേഷനുകൾ ആരോപിക്കുന്നു. സ്ലഡ്ജിന്റെ സംസ്ക്കരണം അടക്കമുള്ള അടിസ്ഥാന പാഠങ്ങൾ മനസ്സിലാക്കാതെയാണ് പ്ലാന്റ് പ്രവർത്തിപ്പിച്ചതെന്നും അവർ കുറ്റപ്പെടുത്തുന്നു.
1.മാലിന്യം സംസ്ക്കരണ പ്രശ്‌നം തിങ്കളാഴ്ച കളക്ടറേറ്റിൽ മന്ത്രി എം.ലിജു പങ്കെടുക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും. ജില്ലയിലെ എല്ലാ ഭാഗത്ത് നിന്നുമുള്ള വാഹനങ്ങൾക്ക് ചേർത്തല പ്ലാന്റിൽ സംസ്ക്കരണാനുമതി നൽകണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം
2. ചില ക്രിമനലുകൾ ജനവാസ കേന്ദ്രങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നതിന്റെ പേരിൽ മേഖലയിലുള്ള സകല ആളുകളെയും സാമൂഹ്യദ്രോഹികളായി കരുതുന്ന സമീപനം തിരുത്തണമെന്നും തൊഴിലാളികളുടെ ആവശ്യപ്പെടുന്നു
3. കളക്ടറേറ്റ്, പൊലീസ് സ്റ്റേഷനുകൾ, കോടതി, സർക്കാർ ഓഫീസുകൾ, വിവിധ സ്ഥാപനങ്ങൾ, വീടുകൾ തുടങ്ങി സകല കെട്ടിടങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കുന്നു. എന്നാൽ, ഇവ സംസ്ക്കരിക്കാൻ ശേഷിയുള്ള
പ്ലാന്റ് ഒരുക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്നം
ജില്ലയിൽ മാലിന്യ
വണ്ടികൾ : 150
കുറച്ച് ദിവസത്തേയ്ക്ക് മാലിന്യശേഖരണം നിർത്തിയാൽ പോലും ജില്ല പകർച്ച വ്യാധിയുടെ പിടിയിലാകും.അടിയന്തര പ്രാധാന്യം മനസിലാക്കി സംസ്ക്കരണ പ്ലാന്റ് തുറന്നു നൽകണം
- വി.പി.പ്രദീപ്, കേരള പ്രദേശ് സെപ്റ്റിക്ക് ടാങ്ക് ക്ലീനിംഗ് മസ്ദൂർ സംഘ് ജില്ലാ കമ്മിറ്റി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |