ആലപ്പുഴ: മഴക്കാലത്ത് ഭക്ഷണം,വെള്ളം എന്നിവയിൽ നിന്നുള്ള രോഗവ്യാപന സാദ്ധ്യത കണക്കിലെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 'ഓപ്പറേഷൻ മൺസൂൺ' പരിശോധന തുടരുന്നു. ജൂൺ 15മുതൽ ആരംഭിച്ച പരിശോധന നാലാഴ്ച പിന്നിട്ടു. ജില്ലയിൽ 4സ്ക്വാഡുകളുടെ നേതൃത്വത്തിൽ 472 പരിശോധനകൾ നടത്തി. ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന സ്കൂളുകൾ, അങ്കണവാടികൾ, ഭക്ഷണവിതരണ സ്ഥാപനങ്ങൾ, ബേക്കറികൾ, ജ്യൂസ് കടകൾ, അനാഥാലയങ്ങൾ, മത്സ്യവില്പന കേന്ദ്രങ്ങൾ, കുടിവെള്ള വില്പന കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലായിരുന്നു പരിശോധന.
ആവശ്യമായ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത ആർ.ഒ പ്ളാന്റുകൾ, ഹെൽത്ത് സർട്ടിഫിക്കറ്റില്ലാത്ത തൊഴിലാളികൾ ജോലി ചെയ്യുന്നയിടങ്ങൾ, ആറുമാസത്തിലൊരിക്കൽ വെള്ളം പരിശോധിച്ചതിന്റെ രേഖകളില്ലാത്ത സ്ഥാപനങ്ങൾ, വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നവ എന്നിവയ്ക്കെതിരെ നടപടി സ്വീകരിച്ചു. രാത്രികാല പരിശോധനകളും ശക്തമാണ്. ഓണവുമായി ബന്ധപ്പെട്ട പരിശോധനകളും ഉടൻ ആരംഭിക്കും.
ഒരു ലക്ഷം വരെ പിഴയിടാം
സുരക്ഷിതമല്ലാത്ത ഭക്ഷണം വിൽക്കുന്ന സ്ഥാപങ്ങളിൽനിന്ന് കുറ്റം, സ്ഥാപനത്തിന്റെ വാർഷിക വിറ്റുവരവ് എന്നിവ അനുസരിച്ച് ഒരുലക്ഷം രൂപവരെ പിഴ ഈടാക്കാം
ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഭക്ഷ്യവ്യാപാര സ്ഥാപനങ്ങൾക്ക് എഫ്.എസ്.എസ്.എ.ഐ ലൈസൻസോ രജിസ്ട്രേഷനോ നിർബന്ധമാണ്
ഒന്നര കോടിവരെ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷനും അതിന് മുകളിലുള്ളവർക്ക് ലൈസൻസുമാണ് വേണ്ടത്
ഭക്ഷണം കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും കർശനമായ വ്യക്തിശുചിത്വം പാലിക്കണം.സാധുവായ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വേണം
ജില്ലയിൽ നടത്തിയ പരിശോധനകൾ
472
നടപടി
അപാകത പരിഹരിക്കാൻ നോട്ടീസ് നൽകിയ സ്ഥാപനങ്ങൾ - 112
പിഴ ഈടാക്കുന്നതിന് നോട്ടീസ് നൽകിയ സ്ഥാപനങ്ങൾ - 50
സിവിൽ കേസിനായി ശുപാർശ ചെയ്ത നിയമലംഘനങ്ങൾ -15
ജില്ലയിൽ ഓപ്പറേഷൻ മൺസൂണുമായി ബന്ധപ്പെട്ട പരിശോധനകൾ നടന്നുവരികയാണ്. ശേഖരിച്ച സാമ്പിളുകൾ ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കും
- സുബിമോൾ വൈ.ജെ, അസി. ഭക്ഷ്യസുരക്ഷാ കമ്മിഷണർ, ആലപ്പുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |