ഹരിപ്പാട്: നഗരമദ്ധ്യത്തിൽ പ്രവർത്തിച്ചിരുന്ന ശീതളപാനീയക്കട തകർത്ത സംഭവത്തിൽ പൊലീസും പ്രാദേശിക ജനപ്രതിനിധികളും ഇടപെട്ട് നടത്തിയ ചർച്ചയിൽ സമവായം. തകർന്ന കടയ്ക്ക് പകരം കൂടുതൽ സൗകര്യങ്ങളോടെ പുതിയ കടമുറി നിർമ്മിച്ചു നൽകാൻ ധാരണയായി. നിർമ്മാണം പൂർത്തിയാകുന്നതുവരെ താത്കാലിക ഷെഡ് ഒരുക്കും. സംഭവത്തിൽ പൊലീസ് നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. പൊലീസിന്റെയും നഗരസഭാ ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലാണ് ചർച്ച നടന്നത്. ചർച്ചയിലെ തീരുമാനങ്ങൾ രേഖാമൂലം കൈമാറിയതായും ശീതളപാനീയക്കട ഉടമ അശോക് കുമാറിന് ഭാവിയിൽ തടസങ്ങളില്ലാതെ കച്ചവടം തുടരാമെന്നും പൊലീസ് അറിയിച്ചു.
ഞായറാഴ്ച പുലർച്ചെയാണ് ഹരിപ്പാട് ജംഗ്ഷന് സമീപം കാർത്തികപ്പള്ളി വെട്ടുവേനി സ്വദേശി അശോക് കുമാർ നടത്തിയിരുന്ന ശീതളപാനീയക്കട തകർത്ത നിലയിൽ കണ്ടെത്തിയത്. അശോക് കുമാറിന്റെ പരാതിയിൽ ശ്രീവത്സം സിൽക്സ് ഉടമ രാജേന്ദ്രൻ പിള്ള ഉൾപ്പെടെ കണ്ടാലറിയാവുന്ന ഏഴു പേർക്കെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തു. കടമുറിക്കുള്ളിലുണ്ടായിരുന്ന രേഖകളും പണവും നഷ്ടപ്പെട്ടതായും പരാതിയിലുണ്ട്.
സംഭവസ്ഥലത്ത് നഗരസഭയുടെ നടപ്പാതയിലെ കൈവരി തകർത്തതുമായി ബന്ധപ്പെട്ട് പൊതുമുതൽ നശീകരണ നിരോധന നിയമം ഉൾപ്പെടെ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ ചെറായി ഷാജി എന്ന ഷാഹുൽ ഹമീദിനെ ഒന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്തു. പ്രദേശത്തെ അപകടാവസ്ഥയിലുള്ള മറ്റൊരു കെട്ടിടം പൊളിച്ചുനീക്കാൻ നഗരസഭ നൽകിയ ഉത്തരവിന്റെ മറവിലാണ് ശീതളപാനീയക്കട പൊളിച്ചതെന്നാണ് ആരോപണം. എന്നാൽ സംഭവത്തിൽ നഗരസഭയ്ക്ക് യാതൊരു പങ്കുമില്ലെന്ന് ജനപ്രതിനിധികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |