ആലപ്പുഴ: തൃക്കുന്നപ്പുഴ ധർമ്മശാസ്താ ക്ഷേത്രത്തിലെ കർക്കടകവാവ് ബലിതർപ്പണം 12ന് നടക്കും. ക്ഷേത്രത്തിന്റെ പടിഞ്ഞാറ് അറബിക്കടലോരത്താണ് ബലിതർപ്പണം. നാലുലക്ഷം പേരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. തീരത്ത് 30 ബലിപ്പുരകളുണ്ടാകും. യോഗ്യതയുള്ള കാർമ്മികരെയാണ് നിയോഗിക്കുന്നത്. കാർമികർ ആധാർ കാർഡ്, പൗരോഹിത്യത്തിന് അർഹത തെളിക്കുന്ന രേഖകൾ, 5000 രൂപ സുരക്ഷാ നിക്ഷേപം എന്നിവയുമായി 11ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി ദേവസ്വം ഓഫീസിൽ പേരു നൽകണം. ബലിതർപ്പണം കഴിഞ്ഞു വരുന്നവർക്ക് പിതൃപൂജ, തിലഹവനം ഇവ നടത്തുന്നതിനുള്ള സൗകര്യം ക്ഷേത്രത്തിലൊരുക്കും. തൃക്കുന്നപ്പുഴ പാലംപണി പൂർത്തിയാകാത്തതിനാൽ സുരക്ഷിത യാത്രയ്ക്കുള്ള സൗകര്യമൊരുക്കാൻ സർക്കാരിന്റെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കായി ചെങ്ങന്നൂർ ആർ.ഡി.ഒയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സുരക്ഷിത യാത്രയ്ക്കുള്ള സൗകര്യമൊരുക്കാൻ മേജർ ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകി. വാഹനങ്ങൾ നിയന്ത്രിക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് പൊലീസ്, മോട്ടോർവാഹന വകുപ്പുകളെ ചുമതലപ്പെടുത്തി.
ഭക്തജനങ്ങളുടെ സുരക്ഷിതത്വത്തിനു വേണ്ടി ദേവസ്വം വക ബലിതർപ്പണം നടക്കുന്ന കടൽത്തീരവും ക്ഷേത്ര പരിസരവും ഇൻഷ്വർ ചെയ്തിട്ടുണ്ട് . ഒരാൾക്ക് 2 ലക്ഷം രൂപ കവറേജ്. കടൽത്തീരത്ത് പൊലീസിന്റെ കൺട്രോൾ റൂം, അനൗൺസ്‌മെന്റ് റൂം എന്നിവയുണ്ടാകും. വാർത്താസമ്മേളനത്തിൽ ക്ഷേത്രഭരണസമിതി പ്രസിഡന്റ് കെ. ഉദയഭാനു, സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എം. മനോജ്,
വൈസ് പ്രസിഡന്റ് കെ. സുധാകരൻനായർ, ദേവസ്വം മാനേജർ ബി. ഉണ്ണി, ഭരണസമിതിയംഗം ടി. ദിലീപ്കുമാർ എന്നിവർ പങ്കെടുത്തു.
...........
# കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ്
11ന് വൈകിട്ട് അഞ്ചുമുതൽ ഹരിപ്പാട്ടുനിന്ന് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് തുടങ്ങും. ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, മാവേലിക്കര, പന്തളം, പത്തനംതിട്ട, കായംകുളം, കരുനാഗപ്പള്ളി, ആലപ്പുഴ ഡിപ്പോകളിൽ നിന്ന് പ്രത്യേക സർവീസുണ്ടാകും. .
കിഴക്ക് നിന്നും വരുന്ന ഭക്തജനങ്ങൾ നങ്ങ്യാർകുളങ്ങര കാർത്തികപ്പള്ളി വഴി പടിഞ്ഞാറോട്ട് വന്ന് തൃക്കുന്നപ്പുഴ പാലത്തിന് സമാന്തരമായുള്ള താത്ക്കാലിക പാലത്തിലൂടെ ക്ഷേത്രത്തിലേക്കും സമുദ്രതീരത്തേക്കും പോകണം.
ബലിതർപ്പണ ശേഷമുള്ള പിതൃപൂജതിലഹവനം എന്നിവ ക്ഷേത്രത്തിൽ നടത്തി തിരിച്ചു പോരുന്ന ഭക്തജനങ്ങൾ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള കാണിക്കമണ്ഡപത്തിന്റെ സമീപത്തുകൂടി ജങ്കാർ വഴി തിരികെ പോകണം.
വടക്കുനിന്നു വരുന്ന ഭക്തജനങ്ങൾ കരുവാറ്റ ഹൈസ്‌കൂളിന് വടക്കുവശത്തുനിന്ന് പല്ലന കുമാരകോടി പാലം വഴി തൃക്കുന്നപ്പുഴയിൽ എത്തിച്ചേരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |