ചേർത്തല: ഒറ്റയ്ക്കു താമസിച്ചിരുന്ന 53 കാരനെ വീട്ടിൽ കയറി അടിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതിയെന്നു സംശയിക്കുന്നയാൾ ഒളിവിൽ. ഇയാളെ കണ്ടെത്താൻ ചേർത്തല, മുഹമ്മ പൊലീസ് സ്‌റ്റേഷനുകളിലെ എസ്.ഐ മാരുടെ നേതൃത്വത്തിൽ മൂന്നു സംഘങ്ങളായി തിരിഞ്ഞ് വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തുന്നുണ്ട്.
തണ്ണീർമുക്കം പഞ്ചായത്ത് 14ാം വാർഡ് വെറുങ്ങൻച്ചുവട് പടിഞ്ഞാറ് കരിക്കാട് വേലിക്കകത്ത് വീട്ടിൽ സന്തോഷിനെയാണ് (53) ഞായറാഴ്ച രാവിലെ ഏഴരയോടെ തലയിലും മുഖത്തുമടക്കം മുറിവേറ്റ പാടുകളോടെയും രക്തം വാർന്ന നിലയിലും മരിച്ചനിലയിൽ കണ്ടെത്തിയത്. അക്രമത്തിനിടെ തലക്ക് അടിയേറ്റതിനെ തുടർന്നുണ്ടായ മുറിവാണ് മരണത്തിനു കാരണമായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമികവിവരം. അക്രമി അടിക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന മുളവടി ഒടിഞ്ഞ നിലയിൽ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.കുടുംബത്തിൽ നിന്നും, സമീപവാസികളിൽ നിന്നും അകന്നു കഴിഞ്ഞിരുന്ന സന്തോഷ് നിരവധി കേസുകളിൽ ഉൾപ്പെട്ടിരുന്നയാളാണ്. കൊല്ലപ്പെടുന്നതിനു രണ്ടുദിവസം മുമ്പ് ഇയാൾ പ്രദേശത്തെ കൊച്ചുകുട്ടിയോടു മോശമായി പെരുമാറിയതിനു വീട്ടുകാർ മുഹമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു ശനിയാഴ്ച സന്തോഷിനെ പൊലീസ് സ്‌റ്റേഷനിലേക്കു വിളിപ്പിച്ചെങ്കിലും എത്തിയിരുന്നില്ല. തുടർന്നു പൊലീസ് തിരക്കി വീട്ടിലെത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്.
പ്രാഥമിക അന്വേഷണത്തിൽ പ്രതിയെ കുറിച്ചു പൊലീസിനു സൂചന ലഭിച്ചിരുന്നു. സംശയ നിഴലിലായ ഇയാളെ നിരീക്ഷണത്തിലാക്കിയെങ്കിലും മുങ്ങിയതായാണ് വിവരം. ചേർത്തല ഡിവൈ.എസ്.പി എസ്.മഞ്ജുലാലിന്റെ നിർദ്ദേശത്തിൽ ചേർത്തല സി.ഐ എം.എം.മഞ്ജുദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |