ആലപ്പുഴ: ദേശീയപാതയിൽ തൃശൂർ കയ്പമംഗലത്ത് കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ദേശീയപാത മേഖലയുടെ സുരക്ഷ വിലയിരുത്താൻ ഇന്ന് മുതൽ വിവിധ ഭാഗങ്ങളിൽ സൂരക്ഷാ പരിശോധന നടത്തും. കളക്ടർ ഷാജി വി. നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണിത്. ഇന്ന് രാവിലെ 9 മുതൽ മൂന്നു ടീമുകളായി അരൂർ മുതൽ തെക്കോട്ടും തോട്ടപ്പള്ളി മുതൽ വടക്കോട്ടും ഓച്ചിറ മുതൽ വടക്കോട്ടും പരിശോധന നടത്തും.
സുപ്രീംകോടതി നിർദേശ പ്രകാരം രൂപീകരിച്ച ടാസ്ക് ഫോഴ്‌സുകളും പരിശോധനാ സംഘങ്ങളും അനധികൃത പാർക്കിംഗ്, കൈയേറ്റങ്ങൾ, നിർമ്മാണത്തിന് ശേഷവും നിലനിർത്തിയിരിക്കുന്ന ബാരിക്കേഡുകൾ എന്നിവ കണ്ടെത്തി മാറ്റും. മാസത്തിലൊരിക്കൽ പ്രവർത്തനപുരോഗതി വിലയിരുത്തും
ജില്ലയിൽ ദേശീയപാത കടന്നുപോകുന്ന 94 കിലോമീറ്ററിലും പരിശോധനയ്ക്കായി ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകൾ കേന്ദ്രീകരിച്ച് 3 ടാസ്ക് ഫോഴ്‌സുകൾ രൂപീകരിച്ചു. ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് ആണ് ടാസ്ക് ഫോഴ്‌സുകളുടെ കൺവീനർ. ജില്ലാ പൊലീസ് മേധാവി, ദേശീയ പാത പ്രോജക്ട് ഡയറക്ടർ, മൂന്ന് താലൂക്കുകളിലെയും ഡെപ്യൂട്ടി തഹസിൽദാർമാർ, തദ്ദേശസ്വയംഭരണ വകുപ്പ്, കെ.എസ്.ഇ.ബി എന്നീ വകുപ്പുകളുടെ പ്രതിനിധികൾ തുടങ്ങിയവർ ടാസ്ക് ഫോഴ്സിൽ അംഗങ്ങളാകും.
കൈയേറ്റങ്ങൾ ഒഴിപ്പിക്കും
ദിശാസൂചക ബോർഡുകൾ സ്ഥാപിക്കും
പ്രകാശസംവിധാനങ്ങൾ ഒരുക്കും
കൂടുതൽ അപകടനിവാരണ സംവിധാനങ്ങൾ
വേഗ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തും
കടകളുടേത് ഉൾപ്പെടെ എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കും
അണ്ടർപാസുകളിലടക്കം അനധികൃത പാർക്കിംഗ് തടയും
എല്ലാ ആഴ്ചയിലും വിവിധ വകുപ്പുകൾ അടങ്ങുന്ന ടാസ്ക് ഫോഴ്സ് പരിശോധനകൾ നടത്തും
- ഷാജി വി.നായർ, കളക്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |