
കൊച്ചി: നഗരത്തിലെ അനിയന്ത്രിതമായ നൈറ്റ് ലൈഫ് കൂട്ടായ്മകൾ പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കൊച്ചി പൊലീസ് ഹൈക്കോടതിയിൽ. ഡി.ജെ പാർട്ടികൾക്ക് രാത്രി 11ന് ശേഷം വിലക്കേർപ്പെടുത്തിയതിനെ ന്യായീകരിച്ചുകൊണ്ടാണ് സിറ്റി പൊലീസ് കമ്മിഷണറുടെ എതിർസത്യവാങ്മൂലം.
നിയന്ത്രണ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കടവന്ത്ര എളംകുളത്തെ റാഡിസൺ ബ്ലൂഹോട്ടൽ ലൈസൻസി ഉദയംപേരൂർ സ്വദേശി മഹാദേവൻ സമർപ്പിച്ച ഹർജിയിലാണ് പൊലീസിന്റെ വിശദീകരണം.
ഹർജി പരിഗണിച്ച് ജസ്റ്റിസ് മുരളി പുരുഷോത്തമൻ വാദത്തിനായി 13ലേക്ക് മാറ്റി.
പഞ്ചനക്ഷത്ര ഹോട്ടൽ നടത്തുന്ന തങ്ങൾക്ക് പുലർച്ചെ മൂന്നുവരെ മദ്യവില്പനയ്ക്ക് എക്സൈസ് ലൈസൻസുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഡി.ജെ പാർട്ടികൾ നടത്തുന്നില്ല. എന്നിട്ടും തുടർച്ചയായി നോട്ടീസുകൾ നൽകി പൊലീസ് പീഡിപ്പിക്കുകയാണെന്നും വാദിച്ചു. പൊലീസ് ഇത് തള്ളി. ലൈസൻസ് പ്രകാരമുള്ള മദ്യവില്പനയ്ക്ക് എതിരല്ല, എന്നാൽ, ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ പൊലീസ് നിയമപരമായി ഇടപെടും.
പൊലീസ് ഉത്തരവ് ലംഘിച്ച് ഒട്ടേറെപ്പേർ ഒത്തുകൂടുന്ന ഡി.ജെ പാർട്ടികൾ ഹർജിക്കാരുടെ ഹോട്ടലിൽ നടത്തിയിട്ടുണ്ട്. ഇത്തരം ആഘോഷങ്ങളിലെ മയക്കുമരുന്ന് ഉപയോഗം, സംഘർഷം, അടിപിടി, ശബ്ദ/വെളിച്ചശല്യം തുടങ്ങിയ പരാതിയിൽ കടവന്ത്ര പൊലീസിൽ കേസുകൾ നിലവിലുണ്ട്.
ഫർണിച്ചറും മറ്റും തല്ലിത്തകർത്തതിന് ഹോട്ടലുകാർതന്നെ പരാതി നൽകിയിട്ടുണ്ടെന്നും കമ്മിഷണർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി സമാനമായ റേവ് പാർട്ടികൾ മറ്റു പലയിടത്തും നടക്കുന്നത് സംബന്ധിച്ച് രഹസ്യാന്വേഷണ റിപ്പോർട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |