
ഉടുമ്പന്നൂർ: വെള്ളാന്താനം കൊല്ലപ്പുഴ തോടിലെ മിനിചെക്ക്ഡാമിന്റെ വെള്ളമൊഴുകുന്ന ഭാഗങ്ങളെല്ലാം അടഞ്ഞതിനെതുടർന്നുണ്ടായ വെള്ളക്കെട്ട് പരിഹരിക്കാൻ പ്രതികൂലകാലാവസ്ഥ വകവെക്കാതെ നാടിനായി കൈകോർത്ത് ഒരുകൂട്ടം ചെറുപ്പക്കാർ. വെള്ളമൊഴുകിയിരുന്ന അഞ്ചുഭാഗങ്ങളിൽ നാലെണ്ണം പൂർണമായും അടഞ്ഞതോടെ സമീപത്തുള്ള പറമ്പുകളിലും നടപ്പാതയിലുമെല്ലാം വെള്ളംനിറഞ്ഞു. ഇതോടെ പ്രദേശത്തുള്ള ആറോളംകുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലായി. പാലത്തിലൂടെ നടന്ന് മറുകര എത്താൻ പോലുമാകാത്ത അവസ്ഥ. ഈ ദുരിതമറിഞ്ഞതോടെയാണ് നാട്ടുകാരായ ചെറുപ്പക്കാർ ശുചീകരണം നടത്തിയത്. തെങ്ങ് തടിയും, വലിയ പാഴ് മരങ്ങളും, കാട്ടുചെടികളും മറ്റും അടക്കമുള്ളവ അടിഞ്ഞതിനെതുടർന്നായിരുന്നു ഇവിടെ വലിയതോതിൽ വെള്ളക്കെട്ടുണ്ടായത്. ഞായറാഴ്ച രാവിലെ 11ന് തുടങ്ങിയ ശുചീകരണം വൈകിട്ട് നാലോടെയാണ് അവസാനിച്ചത്. അതിശക്തമായ നീരൊഴുക്കുള്ള തോട്ടിൽ ഇതിനെയെല്ലാം അവഗണിച്ചാണ് അടിഞ്ഞുകൂടിയ മരത്തടികളും മറ്റ് വസ്തുക്കളുമൊക്കെ ചുമന്ന് മാറ്റി വെള്ളക്കെട്ട് ഒഴിവാക്കിയത്. ഇവർക്ക് ആവശ്യമായ ആയുധങ്ങളും മറ്റും നൽകി പ്രദേശവാസികളും കരയിൽ സഹായത്തിനുണ്ടായിരുന്നു.15-ാം വാർഡ് മെമ്പർ പ്രിൻസ് ജോർജിന്റെയും 12-ാം വാർഡ്മെമ്പർ അമ്പിളി സുനിലിന്റെയും നേത്യത്വത്തിൽ ദീപു ബേബി, ബിബിൻ ഏലിയാസ്, സയൻ കെ.എസ്, എൽദോ വർഗീസ്, നിധിൻ ശിവദാസ്, ഷൈൻ കെ.എസ്, ആദിദേവ് എന്നിവരാണ് ശുചീകരണത്തിൽ പങ്കെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |