ഇടുക്കി: പുതിയ കാലത്ത് നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട് തൂഫാൻ ജാഗരൺ ലഹരി വിരുദ്ധ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മുരിക്കാശ്ശേരി പാവനാത്മാ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. തൂഫാന്റെ മറ്റൊരു മുഖമായ തൂഫാൻ ജാഗരണാണ് ഇപ്പോൾ നടക്കുന്നത്. ലഹരി ഉണ്ടാക്കുന്ന ദുസ്സഹമായ സാമൂഹ്യ പ്രശ്നങ്ങളെ ഓരോ വ്യക്തിയുടെയും മനസ്സിലേക്ക് എത്തിക്കുകവഴി അവരെ അതിൽ നിന്ന് മോചിപ്പിക്കുകയാണ് തൂഫാൻ ജാഗരണിന്റെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ലഹരിക്ക് അടിമയായ 170ഓളം ആളുകളെ ഇപ്പോൾ പോലീസ് ചികിത്സിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
=ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ജില്ലയിൽ മൊത്തം 662 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 717 പേരെ പ്രതികളാക്കി. 39.28 കിലോ കഞ്ചാവ് പിടിച്ചു. 30.912 ഗ്രാം എംഡിഎംഎ പിടിച്ചു. 113.21 ഗ്രാം ഹാഷിഷ് ഓയിൽ, 135കഞ്ചാവ് ചെടി എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
റോയ് കെ പൗലോസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി രൂപതാ ബിഷപ്പ് മാർ ജോൺ നെല്ലിക്കന്നേൽ മുഖ്യപ്രഭാഷണം നടത്തി. ഡീൻ കുര്യാക്കോസ് എം.പി, സർക്കാർ ചീഫ് വിപ് അപു ജോൺ ജോസഫ്, എം.എൽ.എമാരായ സിറിയക് തോമസ്, സേനാപതി വേണു, എറണാകുളം റേഞ്ച് ഡി.ഐ.ജി ജി.എച്ച്. യതീഷ് ചന്ദ്ര, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ പോലീസ് മേധാവി ഡോ.എ. നസിം, കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാ മോൾ ജിന്നി, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, കോവിൽമല രാജാവ് രാമൻ രാജമന്നാൻ, മുൻ എം.എൽ.എ ഇ.എം. അഗസ്തി,കോളജ് പ്രിൻസിപ്പൽ പ്രൊഫ. സിജോ പി. ജോർജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, എസ്.പി.സി കേഡറ്റുകൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. വിവിധ മേഖലകളിലെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്ക് മന്ത്രി തൂഫാൻ വാരിയർ ബാഡ്ജ് നൽകി. സമയോചിതമായ ഇടപെടലിലൂടെ വയോധികനെ ആത്മഹത്യയിൽ നിന്നും തടഞ്ഞ ഇടുക്കി സ്റ്റേഷനിലെ എസ്.എച്ച്.ഒ ബിബിൻ ടി.ബിയെ മന്ത്രി ആദരിച്ചു.
ചടങ്ങിനു മുന്നോടിയായി മന്ത്രി ഓപ്പറേഷൻ തൂഫാൻ പതാക ഉയർത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |