കട്ടപ്പന: പൊലീസ് ചമഞ്ഞു അന്യസംസ്ഥാന തൊഴിലാളികളെ പിടിച്ചു പറിക്കുന്ന സംഘത്തിലെ നാല് പേർ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന വലിയപാറ തയ്യിൽ വീട്ടിൽ പ്രമോദ് ശശി (38), വലിയതോവാള തകിടിയേൽ വീട്ടിൽ സുധീഷ് (മനു- 36), മുണ്ടക്കയം കൂട്ടിക്കൽ പി.എസ്. ഹരി (അച്ചു- 32), വലിയതോവാള ഈട്ടിക്കുന്നേൽ സുധീഷ് (35) എന്നിവരാണ് അറസ്റ്റിലായത്.
സ്വകാര്യ ആവശ്യത്തിനായി കട്ടപ്പനയിലെത്തുന്ന അന്യസംസ്ഥാന തൊളിലാളി ഒറ്റപ്പെട്ടു പോയാൽ പൊലീസാണെന്നും സഹായത്തിക്കാമെന്നും വിശ്വസിപ്പിച്ച് പ്രതികൾ പിന്നാലെ കൂടും. തുടർന്ന് അവരെ മർദ്ദിച്ച ശേഷം ഭീഷണിപ്പെടുത്തി കൈയിലുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും അപഹരിക്കുകയാണ് പ്രതികൾ ചെയ്യുന്നത്. ഭാഷയും സ്ഥലപരിചയവും ഇല്ലാത്തതിനാൽ അന്യസംസ്ഥാന തൊഴിലാളികൾ പൊലീസിൽ പരാതിപ്പെടാറില്ല.
അക്രമി സംഘത്തെപ്പറ്റി കട്ടപ്പന ഡിവൈ.എസ്.പിക്ക് വിവരം ലഭിച്ച അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളുടെ ആക്രമണത്തിൽ പണം നഷ്ടപ്പെട്ട ജാർഖണ്ഡ് രാജ് ദാഹ സ്വദേശി ബനഡിക്ട് സോറൻ, ജാർഖണ്ഡ് ബധൻദാ സ്വദേശി ബിസനു മുർമു എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കട്ടപ്പന പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
കട്ടപ്പന ഡിവൈ.എസ്.പി റെജി.എം. കുന്നിപ്പറമ്പന്റെ നിർദ്ദേശാനുസരണം കട്ടപ്പന സി.ഐ കെ. പ്രേംകുമാർ, എസ്.ഐ എബി ജോർജ്ജ്, എസ്.സി.പി.ഒ വി.എം. ജോസഫ്, എസ്.ഐ പി.വി. മഹേഷ്, സി.പി.ഒമാരായ വിജിൻ, അൽബാഷ്, ജോസഫ്, ശരണ്യ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |