കണ്ണൂർ: ജില്ലയിലെ പൊലീസ് അഴിച്ചുപണിക്ക് മുന്നോടിയായി രഹസ്യാന്വേഷണ വിഭാഗത്തിൽ ഉടൻ മാറ്റങ്ങൾ വരും. കഴിഞ്ഞ പത്തു വർഷമായി ജില്ലയെ നിരീക്ഷിച്ച സ്‌പെഷൽ ബ്രാഞ്ചിലും സ്റ്റേറ്റ് സ്‌പെഷൽ ബ്രാഞ്ചിലുമായി ജില്ലയിലെ മുഴുവൻ സ്റ്റേഷനുകളിലും ഇടതു ഭരണകാലത്ത് വേരോട്ടം നേടിയ ഉദ്യോഗസ്ഥവൃന്ദത്തെ ഇളക്കിമാറ്റാനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്.
സർക്കാർ മാറിയ ഉടൻ തിരുവനന്തപുരത്ത് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന നേതൃത്വത്തെ തന്നെ സ്‌പെഷൽ ബ്രാഞ്ചിൽ നിന്ന് നീക്കിയത് ഈ അഴിച്ചുപണിയുടെ ദിശ വ്യക്തമാക്കുന്നതായിരുന്നു. പത്തു വർഷമായി യൂണിഫോമിടാതെ ഉറച്ചിരുന്ന നേതാക്കൾ ജില്ലയിലും സ്‌പെഷൽ ബ്രാഞ്ചിലിരുന്ന് സംഘടന ഭരിക്കുന്നുവെന്ന ആക്ഷേപമുണ്ട്. ജില്ലാ പൊലീസ് മേധാവിമാരുടെ സ്ഥലംമാറ്റം പൂർത്തിയായിരിക്കെ, അടുത്തഘട്ടമായി ഡിവൈ.എസ്.പിമാരുടെയും എസ്.എച്ച്.ഒമാരുടെയും പട്ടിക ഇറങ്ങും.
ജില്ലയിലെ ഓരോ സ്റ്റേഷനിലും രഹസ്യാന്വേഷണ ചുമതല ആർക്കു നൽകണമെന്ന കരടുപട്ടിക ഭരണപക്ഷ അനുകൂല വിഭാഗം തയ്യാറാക്കി കൈമാറിയിട്ടുണ്ട്. എന്നാൽ ജില്ലയിലെ ചില സ്റ്റേഷൻ പരിധികളിൽ യു.ഡി.എഫ് ചായ്‌വുള്ള ഉദ്യോഗസ്ഥരുടെ ദൗർലഭ്യം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പത്തു വർഷമായി ഒരേ കസേരയിൽ തുടർന്നവരെ മാറ്റാൻ വൈകിയാൽ രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ഭരണപക്ഷം. അതേസമയം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രാഷ്ട്രീയം നോക്കി ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഒരിക്കലും ഉപദ്രവിച്ചിട്ടില്ലെന്നും അതിനാൽ പ്രതികാര സ്വഭാവത്തിലുള്ള സ്ഥലംമാറ്റങ്ങൾ ശരിയല്ലെന്നുമാണ് സി.പി.എം അനുകൂലികളുടെ വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |