
കണ്ണൂർ: കനത്ത മഴയിൽ കണ്ണൂരിന്റെ മലയോര മേഖലയിൽ വ്യാപകനാശം. മണ്ണിടിച്ചലിലും ഉരുൾപൊട്ടലിലും, വീടുകളിൽ വെള്ളം കയറിയുമാണ് നാശനഷ്ടമുണ്ടായത്. ബാവലിപ്പുഴ നിറഞ്ഞൊഴുകുന്നതിനാൽ പാൽച്ചുരം ഉന്നതിയിലെ വെള്ളം കയറാൻ സാദ്ധ്യതയുള്ള കുടുംബങ്ങളോട് ബന്ധുവീടുകളിലേക്ക് മാറി താമസിക്കാൻ നിർദ്ദേശം നൽകി. വീട്ടുസാധനങ്ങളൊക്കെ ബന്ധുവീടുകളിലേക്ക് മാറ്റിയതായി ഉന്നതി നിവാസികൾ അറിയിച്ചു.പാൽച്ചുരത്ത് മണ്ണിടിഞ്ഞ് വീണ സ്ഥലത്തുള്ള മണ്ണും കല്ലും നീക്കാനുള്ള നടപടി കൊട്ടിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു
ആറളം ഫാമിന്റെ 11,13 ബ്ലോക്കുകളിൽ വെള്ളം കയറി. ആളുകളെ തൊട്ടടുത്ത അങ്കണവാടിയിലേക്ക് മാറ്റി. പെരിങ്ങോം, കോഴിച്ചാൽ പ്രദേശത്ത് മണ്ണിടിഞ്ഞു.ഉളിക്കൽ പഞ്ചായത്തിലെ വട്ടിയാംതോട് പാലത്തിൽ വെള്ളം കയറി.ഉളിക്കൽ പഞ്ചായത്തിലെ മണിക്കടവ് ചപ്പാത്ത് പാലം വെള്ളത്തിനടിയിലായി. വളപട്ടണം പുഴയുടെ പോഷകനദിയായ ബാവലിപ്പുഴയുടെ തീരത്തെ അണുങ്ങോട്ട് പ്രദേശങ്ങളിൽ ജലനിരപ്പ് അപകടനില കവിഞ്ഞു. വീടുകളും തകർന്നു
വെള്ളിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയിൽ മാടായി വേങ്ങര കക്കാടപ്പുറത്ത് കൊടക്ക ബാല കൃഷ്ണൻ, ഭാര്യ ജാനകി എന്നിവരുടെ വീട് തകർന്ന് വീണു. ഇവർ ഒരാഴ്ചയായി മകന്റെ വീട്ടിലായിരുന്നതിനാൽ ആളപായമില്ല. തിരുവങ്ങാട് വില്ലേജ് വയലളം ദേശത്ത് ഊരാൻകോട്ട് ഹെവൻ വീട്ടിൽ സനീഷിന്റെ വീടിന്റെ ചുറ്റുമതിൽ തകർന്നു വീണു. ആളപായമില്ല.
കാര്യങ്കോട് പുഴയിൽ കുത്തൊഴുക്ക്
കർണാടക ഫോറസ്റ്റിൽ ഉരുൾ പൊട്ടിയതിനെ തുടർന്ന് പുളിങ്ങോം വില്ലേജിലെ കാര്യങ്കോട് പുഴയിൽ അനിയന്ത്രിതമായി വെള്ളം കയറിയതിനെ തുടർന്ന് മുൻകരുതലുകളുടെ ഭാഗമായി കോഴിച്ചാൽ ഇടക്കോളനിയിലെ തുരുത്തിൽ താമസിക്കുന്ന 5 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കാനം വയൽ കോളനിയിൽ പുഴയോട് ചേർന്ന് താമസിക്കുന്ന 2 കുടുംബങ്ങളോടും മാറി താമസിക്കാൻ നിർദ്ദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |