
കണ്ണൂർ : ആഴ്ചകൾക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്തിയ കൊട്ടിയൂർ-ബോയ്‌സ് ടൗൺ പാൽചുരം ചുരംപാതയാണ് ഇന്നലെ വീണ്ടും തകർന്നത്. ചുരത്തിലെ ചെകുത്താൻ റോഡിന് സമീപം ശക്തമായ മഴയെ തുടർന്ന് റോഡിന്റെ ഉപരിതലം ഒലിച്ചുപോയി. കല്ലും മെറ്റലും ഇളകിമാറി വലിയ കുഴികൾ രൂപപ്പെട്ടു. ഇതോടെ വയനാട്ടിലേക്കും തിരിച്ചും സഞ്ചരിക്കുന്ന യാത്രക്കാരും ചരക്ക് വാഹനങ്ങളുമുൾപ്പെടെയുള്ള വാഹനങ്ങൾക്ക് വീണ്ടും ദുരിതകാലമായി.
കണ്ണൂർ ജില്ലയിൽ നിന്ന് വയനാട്ടിലേക്കും കർണാടകയിലേക്കും പോകുന്ന പ്രധാന മലമ്പാതയായതിനാൽ ദിവസേന നൂറുകണക്കിന് സ്വകാര്യ വാഹനങ്ങൾ, ബസുകൾ, ടൂറിസ്റ്റ് വാഹനങ്ങൾ, പച്ചക്കറി, കാർഷിക ഉത്പ്പന്നങ്ങൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ കൊണ്ടുപോകുന്ന ചരക്ക് വാഹനങ്ങൾ എന്നിവ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
അടുത്തിടെയാണ് പൊതുമരാമത്ത് വകുപ്പ് ഈ ഭാഗത്ത് അറ്റകുറ്റപ്പണി നടത്തിയത്. എന്നാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ റോഡ് വീണ്ടും തകർന്നത് അറ്റകുറ്റപ്പണിയുടെ ഗുണനിലവാരത്തകർച്ചയാണെന്നാണ് ആക്ഷേപം. മഴ ശക്തമായാൽ സ്ഥിതിയെന്താകുമെന്ന ആശങ്കയിലാണ് നാട്ടുകാരും യാത്രക്കാരും.അടിത്തറ ശക്തിപ്പെടുത്തിയും മഴവെള്ളം ഒഴുകിപ്പോകാൻ ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനം ഒരുക്കിയും ഈ റോഡ് സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |