
ആലക്കോട്: ഉദയഗിരി ഗ്രാമ പഞ്ചായത്തിലെ താബോറിനടുത്ത തൊണ്ടൻ കുന്നിൽ ഉരുൾപ്പൊട്ടി റോഡു തകർന്നു. കൃഷിയിടങ്ങൾ ഒലിച്ചു പോയി. നാലു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇന്നലെ രാവിലെയാണ് ഉരുൾ പൊട്ടി മലവെള്ളം കുത്തിയൊഴുകി താളിപ്പാറ ടൗണിനടുത്തേക്ക് എത്തിയത്.
തോടു നിറഞ്ഞു കവിഞ്ഞതിന് പിന്നാലെ മൂന്നാംതോട്ട് പാലം തകർന്ന് ഗതാഗതം തടസ്സപ്പെട്ടു. താളിപ്പാറ താബോർ മെക്കാഡം റോഡ് 700 മീറ്ററോളം തകർന്നു . ജോസ്ഗിരി, താബോർ , തിരുനെറ്റിക്കല്ല്, ചെറുപുഴ ഭാഗത്തേക്കുള്ള റോഡാണിത്. മലവെള്ളപ്പാച്ചിലിനെ തുടർന്ന് ഒറ്റപ്പെട്ടു പോയ കിടപ്പു രോഗിയായ മോഹന വിലാസത്തിൽ മോഹനൻ പിള്ള (70), ഭാര്യ രാധാമണി (60,) എന്നിവരെ തളിപ്പറമ്പിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു കുടുബങ്ങളിലെ 20 പേരെ താബോർ സെന്റ് ജോസഫ്സ് എൽ.പി.സ്‌കൂളിലെ ക്യാമ്പിലേക്കു മാറ്റി പാർപ്പിച്ചു. വാറോങ്കൽ സണ്ണി, വാറോങ്കൽ ചാണ്ടി, വാറോകൽ ജോസുകുട്ടി എന്നിവരുടെ കുടുംബങ്ങളെയാണ് ക്യാമ്പിലേക്കു മാറ്റി പാർപ്പിച്ചിരിക്കുന്നത്. ഉദയഗിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസി ആലുംമൂട്ടിൽ വൈസ് പ്രസിഡന്റ് എൻ.എൻ പ്രസന്നകുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും, തളിപ്പറമ്പ് ഫയർഫോഴ്സ്, ആലക്കോട് പൊലീസ്, ഉദയഗിരി വില്ലേജ് ഓഫീസ് ജീവനക്കാർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |