
കൂത്തുപറമ്പ്: യോഗയുടെ ദേശീയ മത്സരവേദിയിൽ അമ്മയും മകളും ഒരുമിച്ചിറങ്ങുന്നതിന്റെ കൗതുകത്തിലും ആവേശത്തിലുമാണ് മാങ്ങാട്ടിടത്തെ നാട്ടുകാർ. മാങ്ങാട്ടിടം സൗത്ത് ആമ്പിലാട്ടെ കണിമംഗലത്ത് വീട്ടിലെ അനുവർണികയും അമ്മ കെ.പി.പ്രിനിതയുമാണ് വിവിധ ദേശീയമത്സരങ്ങളിൽ ഇറങ്ങുന്നത്.
കാസർകോട് നടന്ന സംസ്ഥാന സ്പോർട്സ് യോഗ ചാമ്പ്യൻഷിപ്പിൽ നാല് ഇനങ്ങളിൽ സ്വർണമണിഞ്ഞാണ്
മമ്പറം ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസുകാരിയായ അനുവർണിക ദേശീയ ചാമ്പ്യൻഷിപ്പിന് അർഹത നേടിയത്. ഒക്ടോബർ ഒന്ന് മുതൽ നാല് വരെ രാജസ്ഥാനിലെ ജയ്പൂരിൽ നടക്കുന്ന ദേശീയ യോഗ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് ഈ പെൺകുട്ടി മാറ്റുരയ്ക്കും.
എട്ടാം വയസ്സുമുതൽ യോഗ മത്സരരംഗത്തുള്ള അനുവർണിക ഇതിനകം ആറുതവണ ദേശീയതല മത്സരങ്ങളിൽ പങ്കെടുത്തു. ദേശീയ യോഗ ഒളിമ്പ്യാഡിൽ രണ്ടുതവണ കേരളത്തെയും പ്രതിനിധീകരിച്ചു. 2025ൽ ബംഗാളിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ കേരള ടീമിൽ അംഗമായിരുന്നു. മത്സരത്തിൽ അനുവർണികക്ക് ഏഴാം സ്ഥാനം ലഭിച്ചു. യോഗ ഫെഡറേഷൻ കപ്പിൽ വെള്ളിമെഡലും സ്വന്തമാക്കി.
അടുത്തിടെ കൊളംബോയിൽ നടന്ന ലോക യോഗ കപ്പിൽ സ്വർണമെഡൽ നേടിയതും അനുവർണികയുടെ തിളക്കമേറിയ നേട്ടമാണ്. കേരള സ്പോർട്സ് കൗൺസിൽ യോഗ കോച്ച് കെ.ടി.കൃഷ്ണദാസിന്റെ കീഴിൽ ആറുവർഷമായി പരിശീലനം തുടരുകയാണ്. എം സുജേഷിന്റെയും കെ പി പ്രിനിതയുടെയും മകളാണ് അനുവർണിക. ഹോദരൻ അദ്വിക്.
മകളുടെ പാതയിൽ അമ്മയും
അനുവർണികയുടെ അമ്മ പ്രിനിതയും യോഗയുടെ മത്സരവേദികളിൽ സജീവമാണ്. യോഗ അസോസിയേഷൻ ഓഫ് കേരളയുടെ 30–35 പ്രായവിഭാഗത്തിൽ സംസ്ഥാനതലത്തിൽ വെങ്കലമെഡലോടെയാണ് പ്രിനിത ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഡിസംബറിൽ ബിഹാറിലെ പട്നയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പ്രിനിത കേരളത്തിനായി മത്സരിക്കും.ഡോ.പ്രേമരാജൻ കാനയുടെ കീഴിലാണ് പരിശീലനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |