പഴയങ്ങാടി: കണ്ണപുരം റെയിൽവേ സ്റ്റേഷൻ പരിസരത്തെ റോഡരികിലെ നടപ്പാത കാടുമൂടിയ നിലയിൽ. പ്രദേശത്ത് മാലിന്യം തള്ളുന്നതും പതിവായതോടെ യാത്രക്കാർ ദുരിതത്തിൽ.
നാടെങ്ങും ശുചീകരണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുമ്പോഴും കണ്ണപുരത്തെ പ്രധാന കേന്ദ്രമായ റെയിൽവേ സ്റ്റേഷൻ പരിസരം അവഗണിക്കപ്പെടുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ദിവസേന നൂറുകണക്കിന് യാത്രക്കാർ എത്തുന്ന കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ നടപ്പാതയാണ് കാട് കയറി ഉപയോഗശൂന്യമാകുന്നത്. നടപ്പാതയിലൂടെ സഞ്ചരിക്കാൻ കഴിയാത്തതിനാൽ റെയിൽവേ സ്റ്റേഷനിലേക്കും മറ്റും പോകുന്ന കാൽനട യാത്രക്കാർ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്.
റോഡരികിൽ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതിന് പുറമെ ബസ് സ്റ്റോപ്പിന് ചുറ്റും കാടു മൂടിയ നിലയിലാണ്. റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
കണ്ണപുരം പഞ്ചായത്ത് ഓഫീസ് മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള ഭാഗങ്ങളിൽ അടിയന്തരമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നും കെ.എസ്.ടി.പി റോഡിലെ ഓവുചാലിനു മുകളിൽ സ്ലാബുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |