കണ്ണൂരിൽ ഒക്ടോബർ 13, 14 തീയതികളിൽ
ഒരു ലക്ഷം പേരെ അണിനിരത്തി ശക്തിപ്രകടനം
കണ്ണൂർ: സംസ്ഥാന തലത്തിൽ വിപുലീകൃത കമ്മിറ്റി ചേർന്നതിനു പിന്നാലെ സി.പി.എം. ജില്ലാതലത്തിലും വിപുലീകൃത കമ്മിറ്റികൾ വിളിച്ചുചേർക്കുന്നു. കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ വിപുലീകൃത യോഗം ഒക്ടോബർ 13, 14 തീയതികളിൽ നടക്കും. യോഗത്തിന്റെ ഭാഗമായി ഒരു ലക്ഷം പേരെ അണിനിരത്തി ശക്തിപ്രകടനവും സംഘടിപ്പിക്കും.
സംസ്ഥാന തലത്തിൽ എങ്ങനെയാണോ വിപുലീകൃത കമ്മിറ്റി ചേർന്നത്, അതേ മാതൃകയിൽ ജില്ലാ തലത്തിലും യോഗം ചേരാനാണ് തീരുമാനം. ഒക്‌ടോബറിൽ എല്ലാ ജില്ലകളിലും വിപുലീകൃത ജില്ലാ കമ്മിറ്റികൾ ചേരും. ഏരിയാ കമ്മിറ്റി അംഗങ്ങളും ജില്ലാതല വർഗ ബഹുജന സംഘടനാ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും. രണ്ട് ദിവസത്തെ കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കും റാലി. ജില്ലാതല യോഗങ്ങൾക്ക് പിന്നാലെ ഏരിയാ തലത്തിലും സമാന പരിപാടികൾ സംഘടിപ്പിക്കാൻ പാർട്ടി ലക്ഷ്യമിടുന്നുണ്ട്.
സംസ്ഥാനത്ത് ഏറ്റവും ശക്തമായ സംഘടനാ സംവിധാനമുള്ള ജില്ലകളിലൊന്നാണ് കണ്ണൂർ. എന്നാൽ പാർട്ടിയുടെ കോട്ടകളായി അറിയപ്പെട്ടിരുന്ന പയ്യന്നൂരിലും തളിപ്പറമ്പിലും നിയമസഭ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി സി.പി.എമ്മിനെ ഞെട്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജില്ലാ കമ്മിറ്റി വിപുലീകരിച്ച് സംഘടനയെ പുനഃസംഘടിപ്പിക്കാനുള്ള നീക്കത്തിന് പ്രാധാന്യമേറുന്നത്.
യോഗം 'തെറ്റുതിരുത്തൽ' എന്ന നിലയിൽ
പാർട്ടിക്കുള്ളിലെ വീഴ്ചകൾ വിലയിരുത്തി തിരുത്തൽ നടപടികൾ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലീകൃത സംസ്ഥാന സമിതി ചേരുന്നത്. എന്നാൽ സംസ്ഥാന തലത്തിലെ തിരുത്തൽ പ്രക്രിയ മാത്രം പോരെന്ന വിലയിരുത്തലിലാണ് ജില്ലാ തലത്തിലേക്കും വ്യാപിപ്പിക്കുന്നത്. കഴിഞ്ഞദിവസം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജനാണ് ആശയം അവതരിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |