SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.18 AM IST

തളിപ്പറമ്പിലെ തോൽവിക്ക് പിന്നാലെ നിർണായക പ്രാതിനിധ്യം സംസ്ഥാന സമിതിയിലേക്ക് എൻ. സുകന്യ

suknya
എൻ. സുകന്യ

കണ്ണൂർ: സി.പി.എം. സംസ്ഥാന സമിതിയിലേക്ക് കണ്ണൂർ ജില്ലയിൽ നിന്ന് മൂന്നുനേതാക്കൾക്ക് കൂടി ഇടം ലഭിച്ചപ്പോൾ മഹിളാ അസോസിയേഷൻ നേതാവ് എൻ. സുകന്യയുടെ പ്രാതിനിധ്യം ശ്രദ്ധേയമായി. കല്യാശ്ശേരി എം.എൽ.എയും ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറിയുമായ എം. വിജിൻ, എസ്.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് എന്നിവരാണ് സംസ്ഥാന സമിതിയിൽ ക്ഷണിതാക്കളായി എത്തിയ മറ്റു രണ്ടു പുതുമുഖങ്ങൾ.
പോഷക സംഘടനാ നേതൃത്വത്തിൽ നിന്ന് പുതുതലമുറയെ പാർട്ടി നേതൃനിരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഡി.വൈ.എഫ്‌.ഐ, എസ്.എഫ്‌.ഐ നേതാക്കളെ ഉൾപ്പെടുത്തിയതെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിശദീകരണം. സംസ്ഥാന സെക്രട്ടറിയേറ്റിൽ പി. ജയരാജൻ ഇടം പിടിച്ചതും കണ്ണൂരിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ പ്രാധാന്യമുള്ള മാറ്റമാണ്.

ഇതിൽ എൻ. സുകന്യയുടെ സംസ്ഥാന സമിതി പ്രവേശനത്തിന് കണ്ണൂർ ജില്ലയിൽ പ്രത്യേക രാഷ്ട്രീയ പ്രാധാന്യമുണ്ട്. കഴിഞ്ഞ വർഷം കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ സുകന്യ സംസ്ഥാന സമിതിയിലെത്തുമെന്നായിരുന്നു പൊതുവേ കരുതിയിരുന്നത്. എന്നാൽ അതുണ്ടായില്ല. അന്ന് അവർ സമിതിയിലെത്തിയിരുന്നെങ്കിൽ തളിപ്പറമ്പ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ സാദ്ധ്യതയുണ്ടായിരുന്നെന്നും, ആ സാദ്ധ്യത മുന്നിൽ കണ്ടാണ് അന്ന് അവരെ ഒഴിവാക്കിയതെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായമുണ്ട്. ഈ വിലയിരുത്തൽ പാർട്ടി ഔദ്യോഗികമായി അംഗീകരിക്കുന്നതല്ലെങ്കിലും, കണ്ണൂർ ജില്ലയിലെ പാർട്ടി വൃത്തങ്ങളിൽ ഈ ചർച്ച സജീവമാണ്.
സി.പി.എമ്മിന്റെ പരമ്പരാഗത കോട്ടകളിലൊന്നായ തളിപ്പറമ്പിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തോൽവി ജില്ലാ നേതൃത്വത്തെ പിടിച്ചുകുലുക്കിയിരുന്നു. പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ടി.കെ. ഗോവിന്ദനോട് പി.കെ. ശ്യാമള പരാജയപ്പെട്ടതും, അയൽ മണ്ഡലമായ പയ്യന്നൂരിൽ പാർട്ടി പുറത്താക്കിയ വി. കുഞ്ഞികൃഷ്‌ണനോട് പാർട്ടി സ്ഥാനാർത്ഥി തോറ്റതും പാർട്ടിക്കകത്തും പുറത്തും ചർച്ചയായി.
ഈ പശ്ചാത്തലത്തിലാണ് സുകന്യയെ ഉൾപ്പെടെ പുതുതലമുറ നേതാക്കളെ സംസ്ഥാന സമിതിയിലേക്ക് കൊണ്ടുവന്നതെന്ന നിരീക്ഷണവും ശക്തമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL