കണ്ണൂർ: ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലെ ഗോവർദ്ധനോദ്ധരണ ഭാഗം പാരായണം ചെയ്ത് അമ്മമാരുടെ യമുനാ സങ്കല്പ ആരതിയും പ്രകൃതി പൂജയും ചിറക്കൽ ചിറയിൽ നടന്നു. സി.എം.എസ് ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണ പീഠത്തിന്റെ ആഭിമുഖ്യത്തിൽ ചിങ്ങമാസം കൃഷ്ണഗാഥ പാരായണമാസമായി ആചരിച്ചതിന്റെ സമാപനമായാണ് ചടങ്ങ് നടന്നത്.
ചിറക്കൽ കോവിലകം ഉത്രട്ടാതി തിരുന്നാൾ രാമവർമ്മ വലിയരാജ ഭദ്രദീപം തെളിയിച്ചു. കിഴക്കേക്കര മേൽശാന്തി മാക്കന്തേരി മധു നമ്പൂതിരി കൃഷ്ണഗാഥാ അർച്ചനയ്ക്ക് കാർമികനായി. ചിറക്കൽ ചിറയെ യമുനാ നദിയായി സങ്കൽപിച്ചുള്ള ആരതിക്ക് അമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി മുഖ്യ കാർമികനായി. ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി സ്വാമി ഹനുമൽ പാദാനന്ദ സരസ്വതി ഗോവർദ്ധന സങ്കല്പ പൂജയ്ക്ക് കാർമികത്വം വഹിച്ചു. സനാതന പുരോഹിത സമാജം സംസ്ഥാന അദ്ധ്യക്ഷൻ വാഴയിൽ പ്രകാശൻ തന്ത്രി സഹകാർമികനായി.
ആരതിക്കു ശേഷം കിഴക്കേക്കര ക്ഷേത്രാങ്കണത്തിൽ നടന്ന കൃഷ്ണഗാഥാ സദസ് കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട് ആമുഖ ഭാഷണം നടത്തി. സി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
സദസ്സിൽ അനുഗ്രഹഭാഷണം നടത്തിയ സ്വാമി അമൃതകൃപാനന്ദപുരി, പരിസ്ഥിതിനാശത്തിനെതിരെയുള്ള പ്രതിരോധ കാവ്യം കൂടിയാണ് ചെറുശ്ശേരിയുടെ കൃഷ്ണഗാഥയെന്ന് അഭിപ്രായപ്പെട്ടു. ഗോവർദ്ധന സങ്കല്പ പൂജ നിർവഹിച്ച് സംസാരിച്ച മലപ്പുറം വണ്ടൂർ ആഞ്ജനേയാശ്രമം മഠാധിപതി സ്വാമി ഹനുമൽ പാദാനന്ദ സരസ്വതി, പുതിയ കാലത്ത് പൊറോട്ടയും പേപ്പറും തീറ്റേണ്ടിവരുന്ന പശുക്കളിൽ നിന്ന് ശുദ്ധമായ പാലും ചാണകവും എങ്ങനെ ലഭിക്കുമെന്ന് ചോദിച്ചു. പശുക്കളെ പഴയ രീതിയിൽ പരിപാലിക്കുന്ന പാരമ്പര്യത്തനിമയിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. വൈക്കോലും അരിക്കാടിയും ആഹാരാവശിഷ്ടങ്ങളും ഭക്ഷിക്കുന്ന പശു തിരികെ നൽകുന്നത് ശുദ്ധമായ പാലാണെന്നും, ഇക്കാര്യത്തിൽ സാമൂഹ്യബോധം വളർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |