10 പഞ്ചാായത്തുകളിൽ ഉൾപ്പെടെ കുടിവെള്ള വിതരണം മുടങ്ങുന്നു
കൊല്ലം: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പനങ്കുറ്റിമല പ്ലാന്റിലെ രണ്ട് പമ്പുകളിലൊന്ന് തകരാറിലായതോടെ ജില്ലയിലെ 10 പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലും കൊല്ലം കോർപ്പറേഷന്റെ പകുതി പ്രദേശത്തും കുടിവെള്ള വിതരണം പ്രതിസന്ധിയിൽ.
രണ്ട് പമ്പുകൾ ഉപയോഗിച്ച് പ്രതിദിനം 64 എം.എൽ.ഡി കുടിവെള്ളമാണ് പമ്പ് ചെയ്തിരുന്നത്. ഒരു പമ്പ് ബുധനാഴ്ച ഉച്ചയ്ക്ക് തകരാറിലായതോടെ പമ്പിംഗ് 32 എം.എൽ.ഡിയായി ചുരുങ്ങി. ജലത്തിന്റെ അളവ് കുറഞ്ഞ് പൈപ്പ് ലൈനിലെ സമ്മർദ്ദം കുറഞ്ഞതോടെ പല പ്രദേശങ്ങളിലും ബുധനാഴ്ച ഉച്ചമുതൽ കുടിവെള്ളം എത്തുന്നില്ല. പമ്പിന്റെ സ്റ്റാർട്ടറിനുണ്ടായ തകരാർ ശനിയാഴ്ച ഉച്ചയോടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.
പ്ലാന്റിൽ നാല് പമ്പുകൾ
നാലിനും 14 വർഷം പഴക്കം
രണ്ടെണ്ണം തകരാറിൽ
ഒരെണ്ണം തകരാറിലായിട്ട് വർഷങ്ങൾ
പ്രവർത്തിക്കുന്ന പമ്പുകൾക്ക് ഇടയ്ക്കിടെ തകരാർ
പ്ലാന്റിന്റെ യഥാർത്ഥ ശേഷി ദിവസം 73 എം.എൽ.ഡി (മെഗാ ലിറ്റർ)
ഇപ്പോൾ പമ്പിംഗ് 64 എം.എൽ.ഡി
ഇന്ന് കുടിവെള്ളം മുടങ്ങും
ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പനങ്കുറ്റിമലയിലെ പ്ലാന്റിൽ നിന്ന് കൊല്ലത്തേക്കുള്ള വിതരണ പൈപ്പ്ലൈനിൽ പൊലിക്കോട്ടുണ്ടായ ചോർച്ച പരിഹരിക്കാൻ ഇന്ന് അറ്റകുറ്റപ്പണി നടക്കും. ഒന്നരവർഷമായി ഇവിടെ വെള്ളം ചോരുന്നത് ചൂണ്ടിക്കാട്ടിയുള്ള കേരളകൗമുദി നൽകിയ വാർത്തയെ തുടർന്നാണ് ഒരു ലക്ഷം രൂപയോളം ചെലവിൽ അറ്റക്കുറ്റപ്പണിക്ക് നടപടിയായത്. പ്രതിദിനം 25 ലക്ഷം ലിറ്റർ ജലമാണ് ഇവിടെ ചോർന്നു പോയിരുന്നത്. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പനങ്കുറ്റിമല പ്ലാന്റിൽ ഇന്ന് പമ്പിംഗ് ഉണ്ടാകില്ല. അഞ്ചൽ, കരവാളൂർ ഇടമുടയ്ക്കൽ, ഉമന്നൂർ, ഇളമാട്, പൂയപ്പള്ളി, വെളിയം, നെടുമ്പന, ചാത്തന്നൂർ, പരവൂർ, പൂതക്കുളം, കൊട്ടിയം എന്നീ പ്രദേശങ്ങളിലും പുനലൂർ മുൻസിപ്പാലിറ്റിയിലെയും കൊല്ലം കോർപ്പറേഷനിലെയും പകുതിയോളം പ്രദേശങ്ങളിലും ഇന്ന് കുടിവെള്ള വിതരണം മുടങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |