കൊല്ലം: പാവങ്ങൾക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി പോരാട്ടം തുടരുമെന്ന് കൊല്ലത്ത് വരവേൽപ്പ് നൽകാനെത്തിയവരെ അഭിവാദ്യം ചെയ്തുകൊണ്ട് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ നടക്കുന്ന നീക്കങ്ങളിൽ തളരില്ല. ചില്ലക്കാശ് പോലും സമുദായത്തിന് നൽകാത്തവരാണ് തന്നെ എതിർക്കുന്നത്. യോഗം ലക്ഷണക്കിന് രൂപ ചികിത്സാ സഹായമായും വിദ്യാഭ്യാസ സഹായമായും പാവങ്ങൾക്ക് നൽകുന്നുണ്ട്. കൊല്ലം ജില്ലയിൽ മാത്രം നിരവധി പാവപ്പെട്ട കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകി. സമുദായം നേരിടുന്ന അവഗണന അവസാനിപ്പിക്കാൻ വോട്ട് ബാങ്കായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ 30 വർഷത്തിനിടയിൽ യോഗത്തിന്റെയും ട്രസ്റ്റിന്റെയും നേതൃത്വത്തിൽ നടപ്പാക്കിയ വികസനക്ഷേമ പ്രവർത്തനങ്ങളും അദ്ദേഹം എണ്ണിപ്പറഞ്ഞു.
മുന്നേറ്റത്തിന്റെ കണക്കുകൾ
600 കോടി രൂപ മൈക്രോ ഫിനാൻസ് നൽകിയയാൾക്ക് നോബേൽ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും താൻ കൊല്ലം ജില്ലയിൽ മാത്രം 600 കോടി മൈക്രോ ഫിനാൻസ് നൽകിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. താൻ 30 വർഷം മുമ്പ് ജനറൽ സെക്രട്ടറിയാകുമ്പോൾ എസ്.എൻ.ഡി.പി യോഗത്തിന്റെ ആസ്തി 78.62 ലക്ഷം രൂപ മാത്രമായിരുന്നു. 30 വർഷം കൊണ്ട് 339.74 കോടിയുടെ ആസ്തി താൻ സൃഷ്ടിച്ചു. താൻ എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയാകുമ്പോൾ 6.22 കോടി മാത്രമായിരുന്നു ആസ്തി. 30 വർഷം കൊണ്ടിത് 142.85 കോടിയിലെത്തിച്ചു. താൻ ജനറൽ സെക്രട്ടറിയാകുമ്പോൾ യൂത്ത് മൂവ്മെന്റും വനിതാസംഘവവും മാത്രമേ പോഷക സംഘടനകളായി ഉണ്ടായിരുന്നുള്ളു. ഇപ്പോൾ ചലനാത്മകമായ പത്ത് പോഷക സംഘടനകളുണ്ട്. അതിന് പുറമേ 25000 മൈക്രോ ഫിനാൻസ് യൂണിറ്റുകളുണ്ട്. തനിക്ക് ലഭിച്ച പദ്മഭൂഷൺ സമുദായത്തിന് സമർപ്പിക്കുന്നു. സമുദായമാണ് അതിന്റെ യഥാർത്ഥ അവകാശികളെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |