കൊല്ലം: കൊല്ലം തങ്കശേരി തീരത്ത് നിന്ന് മൂന്ന് നോട്ടിക്കൽ മൈൽ അകലെ വള്ളം മറിഞ്ഞ് തമിഴ്നാട് സ്വദേശിയായ മത്സ്യത്തൊഴിലാളി, തമിഴ്നാട് മണ്ടയ്ക്കാട് പുതിയോട് സ്വദേശി അർജ്ജുനെ (30) കാണാതായി. ബോട്ടിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ അഞ്ച് പേരെ രക്ഷപ്പെടുത്തി.
ഇന്നലെ പുലർച്ച നാല് മണിയോടെയാണ് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞത്. ആറ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവർ ഏറെ നേരം കടലിൽ നീന്തിയും വള്ളത്തിൽ പിടിച്ചും കിടന്നു. അതിനിടെ വലിയ തിര വീണ്ടുമെത്തിയപ്പോഴാണ് അർജ്ജുനെ കാണാതായത്. സംഭവം ശ്രദ്ധയിൽപ്പെട്ട മറ്റ് വള്ളക്കാർ അഞ്ച് പേരെയും രക്ഷിക്കുകയായിരുന്നു. തമിഴ്നാട് സ്വദേശിയായ ജോസിന്റെ ഒരു പല്ലിന് ഒടിവുണ്ടായി. ബാക്കിയുള്ളവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മടങ്ങി.
ശക്തികുളങ്ങര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നിത്യസഹായ മാത എന്ന വള്ളമാണ് മറിഞ്ഞത്. പാറയിൽ ഇടിച്ച് രണ്ടായി മുറിഞ്ഞ വള്ളം കൊല്ലം ബീച്ചിൽ അടിഞ്ഞു. വ്യാഴാഴ്ച മത്സ്യബന്ധനത്തിനായി ശക്തികുളങ്ങയിൽ നിന്നു പോയ വള്ളം മടങ്ങിവരികയായിരുന്നു. തിര കാരണം ശക്തികുളങ്ങരയിൽ അടുക്കാൻ കഴിയാതെ വന്നതോടെ കൊല്ലം തീരത്തേക്ക് വരുമ്പോഴായിരുന്നു അപകടം.
വെള്ളിയാഴ്ചയിലെ അപകടം: മൃതദേഹം കണ്ടെത്തി
വെള്ളിയാഴ്ച പുലർച്ചെ ശക്തികുളങ്ങരയ്ക്കു സമീപം കടലിൽ മറിഞ്ഞ വള്ളത്തിൽ നിന്നു കാണാതായ നീണ്ടകര പുത്തൻതുറ പൂമുഖത്ത് വീട്ടിൽ രാധാകൃഷ്ണന്റെ (47) മൃതദേഹം ലഭിച്ചു. ഇന്നലെ പുലർച്ചെ ശക്തികുളങ്ങര തീരത്ത് അടിയുകയായിരുന്നു. രാധാകൃഷ്ണന്റെ മകൻ ഗൗതംകൃഷ്ണയ്ക്കായി തിരച്ചിൽ തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |