കൊല്ലം: കുളത്തൂപ്പുഴ അമ്പലക്കടവ് പാലത്തിന്റെ നിർമ്മാണം ഇഴഞ്ഞിഴഞ്ഞ്, കനത്ത മഴയിൽ കുത്തൊലിച്ചുവന്ന വൻ മരങ്ങൾ പുതിയ പാലത്തിന്റെ തൂണുകളിൽ ഇടിച്ച് നിൽക്കുന്നത് ദോഷകരമാകും. ആറ്റിൽ ജല നിരപ്പ് ഉയരുന്നതിനാൽ നിർമ്മാണ ജോലികൾ വലിയ പ്രതിസന്ധിയിലുമാണ്. മരങ്ങൾ ശക്തിയോടെ വന്നിടിക്കുന്നതും ഇവിടെ തടഞ്ഞു നിൽക്കുന്ന മരങ്ങളും പുതിയ പാലത്തിന് വെല്ലുവിളി ഉയർത്തുന്നു. കുളത്തൂപ്പുഴ ബാലക ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലേക്കുള്ളതാണ് പ്രധാനമായും അമ്പലക്കടവ് പാലം. പതിറ്റാണ്ടുകൾ പഴക്കമുള്ള പാലം ഇവിടെയുള്ളത് തീർത്തും തകർച്ചയിലാണ്. ഈ പാലത്തിന് ബലക്ഷയമുണ്ട്. മുകൾപ്പരപ്പിൽ കുണ്ടും കുഴിയുമായതിനാൽ വാഹനങ്ങൾ കടന്നുപോകുന്നത് സാഹസികമായിട്ടാണ്. വലിയ തുക ചെലവിട്ട് മുൻപ് പഴയ പാലം നവീകരിച്ചിരുന്നു. എന്നാൽ ബലക്ഷയം കണ്ടുതുടങ്ങിയതോടെയാണ് പുതിയ പാലം എന്ന ആശയമുദിച്ചത്. 2017ൽ 10 കോടി രൂപ പുതിയ പാലം നിർമ്മിക്കാനായി അനുവദിച്ചതുമാണ്. എന്നാൽ നടപടിക്രമങ്ങൾ മുന്തിയും മുടന്തിയും നീങ്ങി. ഇപ്പോൾ കൂടുതൽ തുക അനുവദിച്ചിട്ടാണ് നിർമ്മാണം തുടങ്ങിയത്. 2015 ജൂൺ 4ന് നിർമ്മാണ ഉദ്ഘാടനം നടത്തി, ഒരു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടെങ്കിലും എങ്ങുമെത്തിയിട്ടില്ല.
പഴയ പാലം അറ്റകുറ്റപ്പണി നടത്തണം
വലിയ തിരക്കേറിയതാണ് കുളത്തൂപ്പുഴ ധർമ്മ ശാസ്ത ക്ഷേത്രം. ദൂര ദേശങ്ങളിൽ നിന്നുപോലും ഇവിടേക്ക് ദിവസവും ആളുകളെത്തുന്നുണ്ട്. ഇവിടുത്തെ ആറ്റിലെ മീനുകൾക്ക് ആഹാരം നൽകുന്നതും ക്ഷേത്രത്തിൽ തൊട്ടിൽ കെട്ടുന്നതുമൊക്കെ ആചാരങ്ങളുടെ ഭാഗമാണ്. ക്ഷേത്രത്തിലേക്കുള്ള പാതയിലാണ് ആറിന് കുറുകെയുള്ള പാലം. പഴയ പാലം കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലാണ്. ഇതേത്തുടർന്നാണ് പുതിയ പാലം നിർമ്മാണം തുടങ്ങിയത്. എന്നാൽ നിലവിൽ സഞ്ചരിക്കുന്ന പഴയ പാലത്തിന്റെ മുകൾ പരപ്പിൽ റീ ടാർ ചെയ്ത് റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |