കൊല്ലം: നഴ്സുമാർ ഇല്ലാത്തതിനാൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചത് മുതൽ അടഞ്ഞുകിടക്കുന്ന ഒൻപത് വാർഡുകളിൽ അഞ്ചെണ്ണമെങ്കിലും വൈകാതെ തുറക്കും. ആശുപത്രിയുടെ പ്രവർത്തനം സുഗമമാക്കാൻ വൈകാതെ 30 സ്റ്റാഫ് നഴ്സ് ട്രെയിനിമാരെ നിയമിക്കും. കഴിഞ്ഞമാസം മന്ത്രി കെ.മുരളീധരൻ പങ്കെടുത്ത് ആശുപത്രിയിൽ ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് താത്കാലിക നിയമനം.
ആശുപത്രിയിൽ 18 വർഡുകളാണുള്ളത്. അതിൽ ഒൻപത് വാർഡുകളിൽ മാത്രമാണ് നിലവിൽ കിടത്തി ചികിത്സയുള്ളത്. താഴത്തെ നിലയിലുള്ള രണ്ട് വാർഡുകളിൽ ആവശ്യത്തിന് വായുസഞ്ചാരം ഇല്ലാത്തതിനാൽ ഉപയോഗിക്കാൻ കഴിയില്ല. ആവശ്യമായ നഴ്സുമാരും ഡോക്ടർമാരും ഇല്ലാത്തതിനാലാണ് ബാക്കിയുള്ള ഏഴ് വാർഡുകൾ തുറക്കാത്തത്.
ഒരു വാർഡിൽ 35 മുതൽ 40 പേരെ വരെ പ്രവേശിപ്പിക്കാം. പുതിയ നഴ്സുമാർ വരുന്നതോടെ അഞ്ച് വാർഡെങ്കിലും തുറന്നാൽ കുറഞ്ഞത് 200 പേർക്കെങ്കിലും അധികമായി കിടത്തി ചികിത്സ നൽകാനാകും. ഇപ്പോൾ തുറന്നിട്ടുള്ള വാർഡുകളിൽ അൻപതിലധികം രോഗികൾ വീതമുണ്ട്.
30 നഴ്സുമാർക്ക് താത്കാലിക നിയമനം
ആശുപത്രിയിലെ ഐ.സി.യു, സ്പെഷ്യാലിറ്റി, സാധാരണ വാർഡുകളിലെ കിടക്കകളുടെ എണ്ണ പ്രകാരം 800 നഴ്സുമാരെങ്കിലും വേണ്ടിടത്ത് ആകെയുള്ളത് 140 പേർ മാത്രമാണ്. മന്ത്രി പങ്കെടുത്ത യോഗത്തിൽ 50 നഴ്സുമാരുടെ തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യമാണ് ഉയർന്നത്. തസ്തിക സൃഷ്ടിക്കൽ നടപടി നീളുന്നതിനാലാണ് താത്കാലിക നിയമനം നടത്തുന്നത്.
വേണ്ട നഴ്സുമാർ-800
നിലവിലുള്ളത്-140
വേതനം തുച്ഛം
പുതുതായി നിയമിക്കുന്ന സ്റ്റാഫ് നഴ്സ് ട്രെയിനിമാർക്ക് കേവലം 10000 രൂപ മാത്രമാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞ വേതനമായതിനാൽ നിയമനം ലഭിക്കുന്നവർ ആറുമാസം തികയും മുമ്പേ കൊഴിഞ്ഞുപോകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |