ചാത്തന്നൂർ: പ്രായപൂർത്തിയാകാത്ത മൂന്നുപേർ പതിമൂന്നുകാരിയുടെ ക്വട്ടേഷൻ ഏറ്റെടുത്ത് ആലപ്പുഴ കരുവാറ്റയിൽ പോയി വൃദ്ധനെ കൊലപ്പെടുത്തിയെന്ന വാർത്ത കൊല്ലത്തിന് വലിയ ഞെട്ടലായി. മൂന്ന് പ്രതികളുടെയും രക്ഷിതാക്കൾക്ക് മാത്രമല്ല നാട്ടുകാർക്കും ഇത്രയും വലിയ ക്രൂരകൃത്യം അവർ ചെയ്യുമെന്ന് വിശ്വസിക്കാനായിട്ടില്ല.
പ്രതികൾ മൂന്നുപേരും പഠനത്തിൽ അത്ര മിടുക്കരല്ലായിരുന്നു. എന്നാൽ സ്പോർട്സിൽ വലിയ കമ്പമുണ്ടായിരുന്നു. അങ്ങനെ കളിക്കാൻ പോയാണ് മൂന്നുപേരും കൂട്ടുകാരായത്. മൂന്നുപേരും ലഹരി ഉപയോഗിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പരവൂർ കല്ലുകുന്നത്തുകാരായ രണ്ട് പ്രതികളും പൊലീസ് ഇന്നലെ പുലർച്ചെ വീട്ടിൽ എത്തിയതിന് പിന്നാലെ കുറ്റസമ്മതം നടത്തി. എന്നാൽ പ്രധാന പ്രതിയായ യക്ഷിക്കാവ് സ്വദേശി താൻ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിലായിരുന്നു. മക്കളുടെ ക്രൂരത പൊലീസ് വെളിപ്പെടുത്തിയതോടെ മൂന്നുപേരുടെയും അമ്മമാർ വലിയ നിലവിളിയായിരുന്നു.
പ്രതികൾക്ക് പുറമെ കൊല്ലപ്പെട്ട വൃദ്ധനെയും ക്വട്ടേഷൻ നൽകിയ കൊച്ചുമകളെയും പരവൂരിലെ പലർക്കും അറിയാം. പരവൂരിൽ താമസിക്കുമ്പോൾ കൊല്ലപ്പെട്ട ശിവൻകുട്ടി ചെട്ടിയാർ സൈക്കിളിലാണ് യാത്ര ചെയ്തിരുന്നത്. ആലപ്പുഴയിൽ വിവാഹം കഴിച്ചു അയച്ച മകളുടെ വീട്ടിൽ താമസമാക്കിയ ശേഷവും മാസത്തിൽ ഒന്നോ രണ്ടോ തവണ പരവൂരിൽ എത്തിയിട്ടുണ്ട്. ക്വട്ടേഷൻ നൽകിയ കൊച്ചുമകളെ സൈക്കിളിലിരുത്തി ശിവൻകുട്ടി ചെട്ടിയാർ പോകുന്നതും നാട്ടുകാരുടെ ഓർമ്മയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |