സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് സർക്കാർ
കൊല്ലം: ചാത്തന്നൂരിലെ റബർ തോട്ടത്തിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച ദാരുണ സംഭവത്തിന് പിന്നാലെ എല്ലാ താലൂക്ക് ആശുപത്രികളിലും അമ്മത്തൊട്ടിൽ സ്ഥാപിക്കുമെന്ന പ്രഖ്യാപനം ചുവപ്പുനാടയിൽ കുരുങ്ങി. കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിൽ മാത്രമാണ് ജില്ലയിലെ അമ്മത്തൊട്ടിൽ പ്രവർത്തിക്കുന്നത്. മറ്റിടങ്ങളിൽ മുൻപുണ്ടായിരുന്നവയെല്ലാം കാലപ്പഴക്കത്താൽ നശിച്ചു.
റൂറൽ മേഖലയിൽ സുരക്ഷിതമായൊരു ഇടമില്ലാത്തതാണ് വലിയ പ്രതിസന്ധി. പത്തനാപുരത്തുനിന്ന് ജില്ലാ ആശുപത്രിയിലേക്ക് 48 കിലോമീറ്ററും കൊട്ടാരക്കരയിൽ നിന്ന് 32 കിലോമീറ്ററുമുണ്ട്. ദൂരക്കൂടുതൽ കാരണം പലരും കുരുന്നുകളെ വഴിയരികിലും കാട്ടിലും മറ്റും ഉപേക്ഷിക്കുന്ന അവസ്ഥയാണ്. ചാത്തന്നൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പുനലൂർ, പത്തനാപുരം ഉൾപ്പെടെയുള്ള റൂറൽ മേഖലകൾ കേന്ദ്രീകരിച്ച് അമ്മത്തൊട്ടിൽ സ്ഥാപിക്കാൻ അന്നത്തെ കളക്ടർ ബി.അബ്ദുൽ നാസർ 2021ൽ സർക്കാരിന് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നെങ്കിലും യാതൊരു തുടർനടപടിയും ഉണ്ടായില്ല.
ഹൈടെക് തൊട്ടിലും കുരുങ്ങി:
2009ലാണ് വിക്ടോറിയ ആശുപത്രിയിൽ അമ്മത്തൊട്ടിൽ ആരംഭിച്ചത്. 45 കുരുന്നുകൾക്ക് ഈ അമ്മത്തൊട്ടിൽ പുതുജീവൻ നൽകി. മൂന്നുമാസം മുൻപും ഇവിടെയൊരു ആൺകുഞ്ഞിനെ ലഭിച്ചിരുന്നു. കുഞ്ഞെത്തുന്ന വിവരം തിരുവനന്തപുരത്തെ സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്ത് വാട്സാപ്പിലൂടെയും ഇ-മെയിലിലൂടെയും തത്സമയം ലഭിക്കുന്ന പോർട്ടബിൾ ഹൈടെക് അമ്മത്തൊട്ടിൽ പദ്ധതിയും ഫണ്ട് പ്രതിസന്ധി കാരണം എങ്ങുമെത്തിയില്ല. ഒരു തൊട്ടിലിന് 15 മുതൽ 25 ലക്ഷം വരെ ചെലവ് വരും. സാമ്പത്തിക ബുദ്ധിമുട്ടാണ് അധികൃതർ തടസമായി ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്താകെ 14 അമ്മത്തൊട്ടിലുകളാണുള്ളത്. ഹൈടെക് അമ്മത്തൊട്ടിലുകൾ സ്ഥാപിക്കാൻ എം.എൽ.എ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ശിശുക്ഷേമ സമിതി കഴിഞ്ഞ സർക്കാരിന് കത്ത് നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |