കൊല്ലം: ഹോങ്കോങ്ങിൽ ജയിലിലായ യുവാവിനെ മോചിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. തെക്കുംഭാഗം നെടുവത്തുംചേരി കാരക്കാട്ട് വീട്ടിൽ ദീപയാണ് ഭർത്താവ് ശ്രീകുമാറിന്റെ മോചനത്തിന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ പരാതി നൽകിയത്.
തിരുവനന്തപുരത്തെ സ്വകാര്യ എയർ ട്രാവൽസ് ഉടമയ്ക്കും സുഹൃത്തുക്കൾക്കുമെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ഒരു വർഷം മുമ്പാണ് തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസി ഇവരെ ബന്ധപ്പെട്ടത്. ഇതിനിടയിൽ വിസയുടെ ആവശ്യത്തിനും മറ്റുമായി പലപ്പോഴായി 8.5 ലക്ഷത്തോളം രൂപ കൈപ്പറ്റി. പിന്നീട് വിദേശത്ത് പോകാൻ കഴിയാഞ്ഞതോടെ നൽകിയ തുക മടക്കി ചോദിച്ചെങ്കിലും നൽകാൻ തയ്യാറായില്ല. ഇതിനിടെ ഈ പണം തിരികെ ലഭിക്കുന്നതിന് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും 50000 രൂപ മാത്രമാണ് ലഭിച്ചത്. പൊലീസ് ഇടപെട്ടതോടെ ഹോങ്കോങ്ങിലേക്കുള്ള ടൂറിസ്റ്റ് വിസ നൽകി. ടൂറിസ്റ്റ് വിസയിൽ ജൂൺ 17ന് ശ്രീകുമാർ ഹോങ്കോങ്ങിലെത്തി. റസ്റ്റോറന്റിലായിരുന്നു ജോലി. ഇതിനിടയിൽ വിസ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചതായി കുടുംബം പറയുന്നു.
ടൂറിസ്റ്റ് വിസയിലാണ് ശ്രീകുമാറിനെ ഇവർ ഹോങ്കോങ്ങിലേക്ക് അയച്ചതെന്ന് അറിയില്ലായിരുന്നുവെന്നും വർക്ക് വിസയാണെന്ന വ്യാജേനയാണ് കൊണ്ടുപോയതെന്നും ബന്ധുക്കൾ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |