
കോട്ടയം : കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് രജിസ്ട്രേഷൻ നാളെ അവസാനിക്കാനിരിക്കെ പോർട്ടൽ തുറക്കാൻ വൈകിയതിനാൽ ഭൂരിഭാഗം നെൽകർഷകർക്കും രജിസ്ട്രേഷൻ നടത്താനായില്ല. ജൂൺ 1 മുതൽ 30 വരെയായിരുന്നു രജിസ്ടേഷൻ കാലാവധി. വിജ്ഞാപനം ഇറങ്ങാൻ വൈകിയതോടെ ഒരു മാസം മുമ്പ് തുറക്കേണ്ട പോർട്ടൽ കഴിഞ്ഞ ദിവസമാണ് തുറന്നത്. അതും സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടലിൽ. എന്നാൽ രജിസ്ട്രേഷൻ തീയതി കേന്ദ്ര സർക്കാർ നീട്ടിയില്ലെങ്കിൽ ഭൂരിപക്ഷം കർഷകരും ദുരിതത്തിലാകും. കഴിഞ്ഞ കൃഷിയ്ക്ക് ഒരു ലക്ഷത്തോളം നെൽ കർഷകർ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരുന്നു. വിജ്ഞാപനം വൈകിയതോടെ
നാലിലൊന്നു പേർക്ക് പോലും രജിസ്റ്റർ ചെയ്യാനായില്ല. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സബ്സിഡിയോടെയുള്ള അഗ്രികൾച്ചറൽ ഇൻഷ്വറൻസ് പദ്ധതിയിൽ ഒരു ഹെക്ടറിന് 25000 രൂപയാണ് പ്രീമിയം. കർഷകർ പത്തുശതമാനം വിഹിതം അടയ്ക്കണം.ബാക്കി തുകയുടെ 75 ശതമാനം കേന്ദ്രവും, 25 ശതമാനം സംസ്ഥാനവും അടയ്ക്കും.
മൺസൂൺ പേടി തലയ്‌ക്ക് മീതെ
മൺസൂൺ കാലത്താരംഭിക്കുന്നതാണ് വിരിപ്പു കൃഷി. മടവീഴ്ചയും വെള്ളപ്പൊക്കവും മുന്നിൽക്കണ്ട് ഇൻഷ്വറൻസ് പരിരക്ഷ അത്യാവശ്യമായിരുന്നു. കാലാവസ്ഥാ വ്യതിയാനം ,കീടങ്ങളുടെ ആക്രമണം മൂലമുണ്ടാകുന്ന കൃഷി നാശം തുടങ്ങിയവയ്ക്കാണ് പരിരക്ഷ ലഭിക്കുക. നെല്ല് സപ്ലൈകോ സംഭരിച്ചതിന്റെ പണം മൂന്നുമാസമായി കുടിശികയാണ്. ഇതിനൊപ്പം വിള ഇൻഷ്വറൻസിൽ രജിസ്റ്റർ ചെയ്യാനാകാത്ത അവസ്ഥ മൺസൂൺ ശക്തമാകുന്നതിനിടയിൽ ഭീതിയോടെയാണ് കർഷകർ കാണുന്നത്.
മുന്നിൽ വലിയ കടമ്പ
പലരും വിതച്ച വിത്ത് മഴയിൽ നശിച്ചു
ഇനി വിത്ത് സബ്സിഡിയും ലഭിക്കില്ല
വീണ്ടും വിതയ്ക്കാൻ ഇരട്ടി പണം വേണം
സ്വകാര്യ ഏജൻസികളെ ആശ്രയിക്കണം
കിട്ടുന്നത് ഗുണനിലവാരം കുറഞ്ഞ വിത്ത്
ഇത് വിളവിനെയും ബാധിക്കുമെന്ന് ആശങ്ക
''സംസ്ഥാന സർക്കാർ അടിയന്തര ഇടപെടൽ നടത്തി വിള ഇൻഷ്വറൻസ് രജിസ്ട്രേഷൻ തീയതി നീട്ടണം. വിത്ത് മഴയിൽ നശിച്ചവർക്ക് സബ്സിഡി നിരക്കിൽ വീണ്ടും വിത്ത് ലഭ്യമാക്കാൻ നടപടി ഉണ്ടാകണം.
-സദാനന്ദൻ (നെൽകർഷകൻ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |