
പാലാ: നഗരസഭാ കവാടത്തിലെ ബിഗ് സ്‌ക്രീനിൽ ലോകകപ്പ് ഫുട്ബോൾ മത്സരം കാണാനെത്തിയവരുടെ ശ്രദ്ധ അത്രയും ആവശേം വിതറുന്ന കമന്ററിയിലായിരുന്നു. സിസ്റ്റർ ടെസി പള്ളിക്കാപ്പറമ്പിൽ വാക്കുകളിൽ ഒളിപ്പിച്ച ആവേശം അടുത്ത നിമിഷം കാൽപന്തുകളി ആസ്വാദകരുടെ മനം കവരുകയായിരുന്നു. തന്റെ കമന്ററിക്കൊപ്പം സിസ്റ്റർ ടെസി പള്ളിക്കാപ്പറമ്പിൽ എന്ന പ്രൊഫ. ഡോ. ജില്ലി ജയിംസ് വൈറൽ താരവുമായി മാറി. പാലാ അൽഫോൻസാ കോളേജിലെ രസതന്ത്ര വിഭാഗം മേധാവിയായി വിരമിച്ച സിസ്റ്റർ ടെസി പാലാ നഗരസഭയുടെ ക്ഷണപ്രകാരമാണ് കമന്ററി പറയാനെത്തിയത്.
ലോകം കാൽപ്പന്തിന് പിന്നാലെ പായുമ്പോൾ ഫുട്‌ബോൾ എന്ന വികാരം ഓരോ കായിക പ്രേമിയുടെയും സിരകളിൽ അലിഞ്ഞുചേരുന്ന നിമിഷം... ആരാകും വേൾഡ് കപ്പിൽ മുത്തമിടുക. ഇത് പോരാളികളുടെ മത്സരം....! സിസ്റ്റർ ടെസിയമ്മയുടെ വാക്കുകൾ കാണികളുടെ സിരകളിലേക്ക് കത്തിക്കയറി. കഴിഞ്ഞയാഴ്ച അൽഫോൻസാ കോളേജിൽ വേൾഡ് കപ്പിന്റെ ഭാഗമായി നടന്ന പെനാൽട്ടി ഷൂട്ടൗട്ട് മത്സരവേദിയിൽ കമന്ററി പറഞ്ഞ സിസ്റ്റർ ടെസിയെ മുഖ്യാതിഥിയായിരുന്ന രമേഷ് പിഷാരടി എം.എൽ.എ ആദരിച്ചിരുന്നു.
ടെസിയമ്മ സർവകലാവല്ലഭ
ഭക്തിഗാനമുൾപ്പെടെ അഞ്ഞൂറോളം ഗാനങ്ങൾ എഴുതിയ കന്യാസ്ത്രി. പാട്ടുകൾക്ക് സംഗീതം പകർന്ന് ദൃശ്യാവിഷ്‌കാരമൊരുക്കുകയും ചെയ്തു. എഡിറ്റിംഗ് ഉൾപ്പെടെ കൈകൗര്യം ചെയ്യും. സംഗീതം ഇതുവരെ പഠിച്ചിട്ടില്ലാത്ത സർവ്വകലാവല്ലഭ! ക്രിസ്തുരാജ് മിഷൻ, കെം സ്റ്റാഴ്‌സ് എന്നീ യൂട്യൂബ് ചാനലുകൾ നടത്തുന്ന സിസ്റ്റർ ടെസി പാലാ മുൻ ബിഷപ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെയും ഗായിക സിസിലിയുടെയും അടുത്ത ബന്ധുവാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |