
കൊച്ചി: കുട്ടികൾക്ക് സംസ്‌കൃതം അനായാസമാക്കാൻ അഭിലാഷ് ഒരുക്കിയ ഫുട്ബാൾ അക്ഷരമാലയ്‌ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം. എറണാകുളം സൗത്ത് ചിറ്റൂർ സെന്റ് മേരീസ് സ്‌കൂളിലെ അദ്ധ്യാപകൻ അഭിലാഷ് പി. പ്രസാദിനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിലൂടെ അഭിനന്ദിച്ചത്. 'അക്ഷരകന്ദുകം" പദ്ധതിയിലൂടെയാണ് അക്ഷരമാല തയ്യാറാക്കിയത്.
ഫുട്ബാൾ പദങ്ങളുമായി ബന്ധിപ്പിച്ച് സംസ്‌കൃത അക്ഷരങ്ങളെ ലളിതമായി വിശദീകരിക്കുന്നതാണ് അക്ഷരകന്ദുകം. കന്ദുകമെന്നാൽ പന്ത്. ഇത് പഠനത്തെ ആസ്വാദ്യമാക്കിയെന്നും കുട്ടികളെ കായികവിനോദങ്ങളുമായി അടുപ്പിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്‌കൂൾ പ്രധാനാദ്ധ്യാപകൻ ജിബിൻ ജോയിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. ജില്ലയിൽ ഏറ്റവും കൂടുതൽ സംസ്‌കൃത സ്കോളർഷിപ്പ് നേടുന്ന വിദ്യാലയമാണിത്.
സംസ്‌കൃതം സമൂഹത്തിലേക്ക്, ഒളിമ്പിക്‌സ് സംസ്‌കൃത പ്രചാരണം, വിത്തുപേന പദ്ധതി, താളിയോല നിർമ്മാണം, ദേവനാഗരി ഒപ്പുകളിലൂടെ മഹാത്മാഗാന്ധി ചിത്രം, സംസ്‌കൃത തപാൽ സ്റ്റാമ്പ്, സംസ്‌കൃത ഗ്രാമമായ മത്തൂരിലേക്ക് കത്തയയ്‌ക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി.
പത്തു വർഷത്തിലേറെയായി സംസ്‌കൃതത്തെ ജനകീയമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് അഭിലാഷ് നേതൃത്വം നൽകുന്നുണ്ട്. കൊച്ചി തമ്മനം സ്വദേശിയാണ്. സംസ്‌കൃത അദ്ധ്യാപികയായ ശാരി അഭിലാഷാണ് ഭാര്യ. മക്കൾ: അഥർവ് അഭിലാഷ്, ആത്രേയി അഭിലാഷ്.
'അക്ഷരകന്ദുകം'
ഫിഫ ലോകകപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു പരീക്ഷണം. ഗണഃ (ഗ്രൂപ്പ്), ഥൂത്കാരികാ (വിസിൽ), പാദകന്ദുകഃ (ഫുട്ബാൾ), രക്ഷകഃ (ഗോൾ കീപ്പർ), മധ്യപാലകഃ (മിഡ്ഫീൽഡർ), ചഷകഃ (ട്രോഫി), ടീക്കാ (കമന്ററി) തുടങ്ങിയ 27 കളിപ്പദങ്ങളാണ് സംസ്കൃതത്തിലാക്കി പഠിപ്പിച്ചത്.
ഈ അംഗീകാരം വലിയ ഊർജ്ജം പകരുന്നു. സംസ്‌കൃതത്തെ ജീവനുള്ള ഭാഷയാക്കുകയാണ് ലക്ഷ്യം.
അഭിലാഷ് ടി. പ്രതാപ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |