
മുണ്ടക്കയം ഈസ്റ്റ്: വനാതിർത്തിയോട് ചേർന്ന് മാലിന്യം തള്ളിയാൽ ആരും കണ്ടുപിടിക്കില്ലെന്ന ധൈര്യമാകാം ഇത്തരക്കാരെ വീണ്ടും ഈ രീതിക്ക് പ്രേരിപ്പിക്കുന്നത്. പെരുവന്താനം പഞ്ചായത്തിലെ കൊയ്നാട് . വനാതിർത്തിക്ക് സമീപമുള്ള പത്തേക്കർ തരിശ് ഭൂമിയിലാണ് മാലിന്യം നിക്ഷേപിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. വന്യമൃഗശല്യം മൂലം കൃഷി ഉപേക്ഷിച്ച കൊയ്നാട് മേഖലയിലെ സ്വകാര്യ വ്യക്തി ഫാം നടത്തുന്നതിനായി ഏറ്റെടുത്ത ഭൂമിയാണിത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വലിയ കുഴികൾ എടുത്തും തുറസായ സ്ഥലത്തും വലിയ തോതിലാണ് ഇവിടെ മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. വവിവിധ ജില്ലകളിൽ നിന്നുള്ള മാലിന്യം കരാർ വ്യവസ്ഥയിൽ സംസ്കരണത്തിനായി ഏറ്റെടുക്കുന്ന സംഘമാണ് ഇതിനു പിന്നിലെന്ന ആക്ഷേപവും ശക്തമാണ്. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തി മാഫിയ സംഘങ്ങളെ പിടികൂടി കർശന ശിക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കുവാനാണ് നാട്ടുകാരുടെ തീരുമാനം.
മാലിന്യം വന്യമൃഗങ്ങളെയും ആകർഷിക്കുന്നു
മാലിന്യക്കൂമ്പാരത്തിൽ നിന്നുള്ള മലിനജലം തൊട്ടടുത്തുള്ള കൈത്തോട്ടിലേക്കും അഴുത ആറ്റിലേക്കും പിന്നീട് പമ്പയാറിലേക്കും എത്തും. ഇത് പൊതുജനങ്ങൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവയ്ക്കും. അർദ്ധരാത്രിക്ക് ശേഷമാണ് വലിയ ടിപ്പർ ലോറികളിൽ ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ ഇവിടെ കൊണ്ടുവന്നിടുന്നത്. നമേഖലയായതിനാൽ മാലിന്യ സാന്നിദ്ധ്യം വന്യമൃഗങ്ങളെ കൂടുതൽ ആകർഷിക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
ഏതാനും ആഴ്ചകൾക്ക് മുമ്പ് പെരുവന്താനം പഞ്ചായത്തിന്റെ പാലൂർക്കാവ് മേഖലയിലും സമാനമായ രീതിയിൽ മാലിന്യ നിക്ഷേപം കണ്ടെത്തിയിരുന്നു. ആൾതാമസം കുറവുള്ള മേഖലയിൽ മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് അധികാരികളും നാട്ടുകാരും ചേർന്ന് ലോറി തടഞ്ഞിരുന്നു. ഇതേ സംഘമാണ് കൊയ്നാട് മേഖലയിലും മാലിന്യം നിക്ഷേപിക്കുന്നതെന്നാണ് ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |