
കോട്ടയം: ചിങ്ങമാസത്തിലെ അവസാന ഞായറിലെ വിവാഹത്തിരക്കിലായിരുന്നു ഫോട്ടോഗ്രാഫർമാരും ബ്യൂട്ടീഷൻമാരും. ഇന്നലെ ഫോട്ടോഗ്രാഫർമാരെ കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു. പുലർച്ചേ മുതലുള്ള ഓട്ടത്തിലായിരുന്നു ബ്യൂട്ടീഷൻമാരും. കന്നിമാസം ഓഫ് സീസണായതിനാൽ ഈ രണ്ട് വിഭാഗങ്ങൾക്കും ഇനി ജോലി കുറയും. എന്നാൽ ആൽബം ഡിസൈനർമാർക്കും വീഡിയോ എഡിറ്റർമാർക്കും തിരക്കാകും. ഏറ്റവും ശുഭ മുഹൂർത്തമുള്ള ദിവസമായതിനാൽ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും ഓഡിറ്റോറിയങ്ങളിലുമെല്ലാം വിവാഹമേളം നിറഞ്ഞുനിന്നു. എട്ടുനോമ്പിന് ശേഷമുള്ള ദിവസമായതിനാൽ ഇന്നലെയും ഇന്നുമായി നൂറുകണക്കിന് ക്രിസ്ത്യൻ വിവാഹങ്ങളും നടന്നു. വിവാഹങ്ങളുടെ എണ്ണം കുത്തനെ ഉയർന്നതോടെ ഫോട്ടോഗ്രാഫർമാരുടെ ഡിമാൻഡും കൂടി. സ്വന്തം നിലയിൽ ഏറ്റെടുത്ത ജോലികളിൽ ചിലത് സബ് കോൺട്രാക്ട് നൽകി പൂർത്തിയാക്കിയാണ് പലരും തിരക്ക് നിയന്ത്രിച്ചത്.
6 മാസം മുമ്പ് ബുക്കിംഗ്
ജില്ലയിലെ പ്രമുഖ വിവാഹ ഫോട്ടോഗ്രാഫർമാരുടെ ഇന്നലത്തെ ജോലികളിൽ ഭൂരിഭാഗവും ആറുമാസം മമ്പേ ബുക്ക് ചെയ്തവയായിരുന്നു. ഉറ്റ സുഹൃത്തുക്കളുടെ ചടങ്ങുകളുടെ ഫോട്ടോഗ്രാഫി പോലും ഏറ്റെടുക്കാനാകാതെ പോയവരും ഇക്കൂട്ടത്തിലുണ്ട്. തിരക്ക് കൂടിയതോടെ അന്യജില്ലകളിൽ നിന്ന് പോലും ഫോട്ടോഗ്രാഫർമാരെ എത്തിച്ചാണ് ആവശ്യങ്ങൾ നിറവേറ്റിയത്.
ബ്യൂട്ടി പാർലറുകളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിരക്കാണ്. വിവാഹത്തിന് മുന്നേയുള്ള ഹൽദി, വിവാഹശേഷമുള്ള റിസപ്ഷൻ എന്നിവയ്ക്കും ഒരുങ്ങാനുള്ളവരുടെ തിരക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |