കോഴിക്കോട്: ക്ലോക്ക് ടവർ തകർന്നുവീണ സംഭവത്തിന് പിന്നാലെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സുരക്ഷ നടപടി ശക്തമാക്കി. അപകടസാദ്ധ്യത കണക്കിലെടുത്ത് രണ്ടാം പ്ലാറ്റ്‌ഫോമിലെ ശേഷിക്കുന്ന മൂന്ന് പഴയ ഗോപുരങ്ങളും പൊളിച്ചുനീക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. കഴിഞ്ഞദിവസം ഇടിഞ്ഞു വീണ ഗോപുരത്തോളം പഴക്കമുള്ളതാണ് മറ്റ് മൂന്ന് ഗോപുരങ്ങളും. ക്ലോക്ക് ടവർ വീണ ആഘാതത്തിൽ സമീപത്തെ ഒരു ഗോപുരത്തിന്റെ മേൽക്കൂരയ്ക്ക് സാരമായ കേടുപാടുമുണ്ടായി.
ഗോപുരങ്ങൾക്ക് ചുറ്റും സ്‌കാഫോൾഡിംഗ് സ്ഥാപിച്ച ശേഷമാണ് പൊളിക്കൽ ആരംഭിച്ചത്. മൂന്ന് ദിവസത്തിനകം പൊളിക്കൽ പൂർത്തിയാക്കാനാകുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. സ്റ്റേഷൻ നവീകരണത്തിന്റെ കരാർ ഏറ്റെടുത്ത കമ്പനിയുടെ ഉപകരാറുകാരാണ് ജോലികൾ നിർവഹിക്കുന്നത്. പൊളിക്കൽ ജോലികൾ പുരോഗമിക്കുന്നതിനാൽ രണ്ടാം പ്ലാറ്റ്‌ഫോമിലെ ഗതാഗത നിയന്ത്രണം ഒരാഴ്ച കൂടി തുടരുമെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |