കോഴിക്കോട്: ഗതാഗതം സുഖമമാക്കി നിയമലംഘനങ്ങൾക്ക് വിലങ്ങിടേണ്ട മോട്ടോർ വാഹനവകുപ്പിൽ ആൾക്ഷാമം രൂക്ഷം. ജില്ലയിലെ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ (ആർ.ടി.ഒ), ജോ.ആർ.ടി.ഒ തസ്തികകളിൽ കഴിഞ്ഞ അഞ്ച് മാസമായി ആളില്ല. എൻഫോഴ്സ്മെന്റ് ആർ.ടി.ഒയ്ക്ക് ചുമതല നൽകിയിരിക്കുകയാണ്. ഇതുമൂലം പൊതുജന സേവനങ്ങളും റോഡ് സുരക്ഷാ പ്രവർത്തനങ്ങളും ഒരേസമയം ഏകോപിപ്പിക്കേണ്ടതിനാൽ വകുപ്പിന്റെ പ്രവർത്തനം മന്ദഗതിയിലാണ്. വടകര ആർ.ടി.ഒ തസ്തികയും ഒഴിഞ്ഞ് കിടക്കുകയാണ്. പല ആർ.ടി.ഒ ഓഫീസുകളിലും ജീവനക്കാരില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. വകുപ്പിലെ പ്രമോഷനുകളും പുതിയ നിയമനങ്ങളും സംബന്ധിച്ച് തർക്കങ്ങളും മാറ്റങ്ങളും നിലനിൽക്കുന്നതാണ് നിയമനങ്ങൾ വൈകുന്നതിന് കാരണമെന്നാണ് അറിയുന്നത്.
ഇരട്ടിഭാരം, നീങ്ങാതെ ഫയലുകൾ
ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കൽ, വാഹന രജിസ്ട്രേഷൻ, പെർമിറ്റുകൾ നൽകൽ, റോഡ് നികുതി പിരിക്കൽ, വിവിധ അപേക്ഷകളിൽ തീരുമാനമെടുക്കൽ തുടങ്ങി പൊതുജനങ്ങൾ നേരിട്ട് ആശ്രയിക്കുന്ന സേവനങ്ങളുടെ ചുമതല റഗുലർ ആർ.ടി.ഒയ്ക്കാണ്. ഒരു പ്രദേശത്തെ മോട്ടോർ വാഹന വകുപ്പിന്റെ ഭരണപരമായ മുഴുവൻ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നതും ആർ.ടി.ഒയാണ്. എന്നാൽ നിലവിൽ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഈ അധിക ചുമതല കൂടി വഹിക്കുന്നതിനാൽ ഫയൽ തീർപ്പാക്കലിലും ഭരണപരമായ നടപടികളിലും കാലതാമസം നേരിടുകയാണ്. റോഡുകളിൽ പരിശോധനകൾ ശക്തമാക്കൽ, എ.ഐ. ക്യാമറകളുടെ പ്രവർത്തന മേൽനോട്ടം, ഇ-ചലാൻ വഴി പിഴ ചുമത്തൽ, അമിതവേഗം, ഹെൽമറ്റ്, സീറ്റ് ബെൽറ്റ്, മദ്യപിച്ച് വാഹനമോടിക്കൽ, നിയമവിരുദ്ധ വാഹനമാറ്റങ്ങൾ എന്നിവ കണ്ടെത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ടത് എൻഫോഴ്സ്മെന്റ് ആർ.ടി.ഒയാണ്.
ഗതാഗത നിയമലംഘനങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള അധികാരവും ഈ വിഭാഗത്തിനാണ്. ഈ ചുമതലകൾക്കൊപ്പം റഗുലർ ആർ.ടി.ഒയുടെ ഭരണച്ചുമതല കൂടി ഏറ്റെടുത്തതോടെ റോഡ് സുരക്ഷ അവതാളത്തിലാണ്. ആർ.ടി.ഒ നിയമനം വൈകുന്നതിനാൽ ആയിരക്കണക്കിന് ആർ.സി. ബുക്കുകളും ഡ്രൈവിംഗ് ലൈസൻസുകളും വിതരണം ചെയ്യാതെ കെട്ടിക്കിടക്കുകയാണ്. ഓരോ ദിവസവും ശരാശരി 700 പുതിയ അപേക്ഷകൾ എത്തുന്നുണ്ട്. രണ്ടിടങ്ങളിലെ ജോലി ഒരുമിച്ച് ചെയ്യുന്നതിനാൽ പ്രയാസങ്ങൾ ഏറെയാണെന്നും ഒഴിവുകൾ ഉടൻ നികത്തിയില്ലെങ്കിൽ പൊതുജന സേവനങ്ങൾ കൂടുതൽ ബാധിക്കപ്പെടുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഒഴിവ് ഇവിടങ്ങളിൽ
കോഴിക്കോട് ആർ.ടി.ഒ
വടകര ആർ.ടി.ഒ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |