
ആലപ്പുഴ :കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ അരൂർ ഗ്രാമപഞ്ചായത്തിന്റെ പഴയ ഇരുനില ഓഫീസ് കെട്ടിടം പൊളിച്ചുനീക്കൽ ആരംഭിച്ചു. ദേശീയപാതയോരത്ത് പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച ഈ കെട്ടിടത്തിലാണ് ആദ്യകാലത്ത് പഞ്ചായത്ത് ഓഫീസ്, ഫിഷറീസ് ഇൻസ്പെക്ടർ ഓഫീസ്, മൃഗാശുപത്രി, കൃഷിഭവൻ എന്നിവ പ്രവർത്തിച്ചിരുന്നത്. പിന്നീട് സ്ഥലപരിമിതി നേരിട്ടതിനെ തുടർന്ന് കോസ്റ്റ്‌ഫോർഡിന്റെ രൂപകൽപനയിൽ പുതിയ ബഹുനില കെട്ടിടം നിർമിച്ചു.
എന്നാൽ നിർമാണത്തിലെ അപാകതകൾ, മേൽക്കൂരയിലെ ചോർച്ച, ഇടുങ്ങിയ പടിക്കെട്ട് എന്നിവ കാരണം പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഓഫീസുകളിൽ എത്തിച്ചേരാൻ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇതോടെ ഏതാനും വർഷങ്ങൾക്കകം പഞ്ചായത്തിനായി മൂന്നാമത്തെ പുതിയ ഓഫീസ് കെട്ടിടം കൂടി നിർമിക്കേണ്ടിവന്നു. നിലവിൽ പഞ്ചായത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും പുതിയ കെട്ടിടത്തിലാണ് നടക്കുന്നത്.
ഇപ്പോൾ പൊളിച്ചുനീക്കൽ ആരംഭിച്ച പഴയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അടുത്തകാലം വരെ ഗ്രാമസേവകന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നു. കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്ന് ആ ഓഫീസും മാറ്റി.
രണ്ടാമത്തെ കെട്ടിടത്തിൽ നിലവിൽ ഫിഷറീസ് ഓഫീസ്, മൃഗാശുപത്രി, കൃഷിഭവൻ, സി.ഡി.എസ്. എന്നിവയാണ് പ്രവർത്തിക്കുന്നത്. ഇടുങ്ങിയ പടിക്കെട്ട് കാരണം പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ഈ ഓഫീസുകളിലെത്താൻ ഇപ്പോഴും വലിയ പ്രയാസമാണ് നേരിടേണ്ടിവരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |