മലപ്പുറം: ജില്ലയിൽ ഈ വർഷം ഇതുവരെ കാണാതായത് 363 പേരെയെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ. 2022 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ കാണാതാവുന്നവരുടെ എണ്ണത്തിൽ ഓരോ വർഷവും വലിയ വർദ്ധനവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2022ൽ 534 പേരെ കാണാതായപ്പോൾ, 2023ൽ ഇത് 536 ആയി ഉയർന്നു. 2024, 2025 വർഷങ്ങളിൽ കാണാതായവരുടെ എണ്ണം യഥാക്രമം 784, 733 എന്നിങ്ങനെയായിരുന്നു.
വീടുകളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും പോകുന്ന വഴിക്കാണ് ഭൂരിഭാഗം പേരെയും കാണാതാകുന്നത്. ഇതിൽ വലിയൊരു പങ്കും പെൺകുട്ടികളും സ്ത്രീകളുമാണ്. കാണാതായ പലരെയും പൊലീസ് അന്വേഷണത്തിലൂടെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഒട്ടേറെ പേരെക്കുറിച്ച് ഇതുവരെയും വിവരമൊന്നുമില്ല.രക്ഷിതാക്കളുമായുള്ള നിസ്സാര തർക്കങ്ങളെ തുടർന്ന് വീടുവിട്ടിറങ്ങുന്നവരും പ്രണയബന്ധങ്ങളെ തുടർന്ന് ഒളിച്ചോടുന്നവരുമാണ് കാണാതാകുന്നവരിൽ ഭൂരിഭാഗവും.
പൊലീസിൽ രജിസ്റ്റർ ചെയ്യാത്ത കണക്കുകൾ കൂടി നോക്കിയാൽ കാണാതായ കുട്ടികളുടെ എണ്ണം ഇനിയും വർദ്ധിക്കും. ചിലർ കാണാതായി ദിവസങ്ങൾക്ക് ശേഷം സ്വന്തം നിലയിലുള്ള അന്വേഷണങ്ങളെല്ലാം പൂർത്തിയായി ഫലമില്ലെന്ന് കാണുമ്പോഴാണ് പൊലീസിനെ അറിയിക്കുന്നത്.
സംസ്ഥാനത്ത് ഈ വർഷം കാണാതായവരുടെ എണ്ണം 5,253 ആണ്. സോഷ്യൽ മീഡിയ വഴി പരിചയത്തിലാകുന്നവർ ആരോടും പറയാതെ മുൻ പരിചയം ഒന്നുമില്ലാതെ തന്നെ ദിവസങ്ങളും ആഴ്ചകളും മാത്രമുള്ള ബന്ധത്തിൽ ഇറങ്ങി പോകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. കുടുംബ സാഹചര്യവും കാണാതാവുന്നതിൽ വളരെയേറെ പങ്കുവഹിക്കുന്നുണ്ട്. കുട്ടികളെ അവഗണിക്കുകയോ അകാരണമായി ശിക്ഷിക്കുകയോ ചെയ്യുന്ന കുടുംബാന്തരീക്ഷത്തിൽ നിന്നും ഓടിയൊളിക്കാൻ കുട്ടികൾ നിർബന്ധിതരാവാറുണ്ട്.
കാണാതായവരുടെ എണ്ണം
2022- 534
2023- 536
2024- 784
2025- 733
2026- 363
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |