മലപ്പുറം: നേരിട്ട് അപേക്ഷ നൽകിയാൽ കാര്യം നടക്കില്ലെന്ന് മാത്രമല്ല, 'പാഠം പഠിപ്പിക്കാൻ' ഉദ്യോഗസ്ഥരും ഏജന്റുമാരും ചേർന്ന് വണ്ടിയുടെ നമ്പർ അനൗദ്യോഗികമായി 'ബ്ലാക്ക് ലിസ്റ്റി'ലാക്കും. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥ-ഏജന്റ് അഴിമതിക്ക് വഴങ്ങാത്തതിന് സ്വന്തംജീവൻ ബലികൊടുക്കേണ്ടി വന്ന ഓട്ടോഡ്രൈവർ ഷൗക്കത്തിന്റെ അനുഭവമാണിത്. നിയമപരമായി മാത്രം കാര്യങ്ങൾ ചെയ്യാൻ ഇറങ്ങിത്തിരിച്ചതാണ് ഷൗക്കത്ത് ചെയ്ത അപരാധം. നാല് വർഷവും തടസ്സമില്ലാതെ ഫിറ്റ്നസ് ലഭിച്ച അതേ വാഹനത്തിനാണ് ഇത്തവണ പെയിന്റിലെ നിസാരപ്രശ്നങ്ങളും സ്റ്റീൽ കമ്പികളും ചൂണ്ടിക്കാട്ടി അംഗീകാരം നിഷേധിച്ചത്. നിഷേധിക്കാനുള്ള കാരണം രേഖാമൂലം ചോദിച്ച് 11 തവണ ഓഫീസ് കയറിയിറങ്ങിയിട്ടും മറുപടി നൽകിയില്ല. വീഡിയോ ചിത്രീകരിച്ചതോടെ വാഹന ഫിറ്റ്നസ് പരിശോധന നടത്തിയ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥൻ നെയിം ബോർഡ് മറച്ചുവെച്ച് ഒളിച്ചുകളിച്ചു. ആർ.ടി.ഐ അപേക്ഷയ്ക്കും മറുപടി നൽകിയില്ല.
മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥ-ഏജന്റ് അഴിമതിക്കെതിരെ നേരത്തെ ആഭ്യന്തര മന്ത്രി, വിജിലൻസ് ഡയറക്ടർ, ട്രാൻസ്പോർട്ട് കമ്മിഷണർ എന്നിവർക്ക് ഷൗക്കത്ത് പരാതി നൽകിയിരുന്നു. മരണശേഷമെങ്കിലും തനിക്ക് നീതി ലഭിക്കാൻ പൊതുസമൂഹം ഇടപെടണമെന്നും പ്രഹസനമായ അന്വേഷണത്തിലൂടെ ഉദ്യോഗസ്ഥർ രക്ഷപ്പെടാൻ സാദ്ധ്യതയുണ്ടെന്നും ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ അഭ്യർത്ഥിച്ചാണ് ഷൗക്കത്ത് ജീവനൊടുക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |