
സബ്സിഡി തൈകളുമായി വനിതാ കർഷകയ്ക്ക് നേട്ടം
ഒരു ഏക്കറിൽ 2500 ചെണ്ടുമല്ലിതൈകൾ നട്ടു
ചെലവ് 35000 രൂപ
മുതലമട: കാർഷിക വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി സബ്സിഡി നിരക്കിൽ വിതരണം ചെയ്ത ചെണ്ടുമല്ലി തൈകൾ കൃഷി ചെയ്ത് മുതലമട ഗ്രാമപഞ്ചായത്തിലെ വനിതാ കർഷകർ വിളവെടുപ്പ് ആരംഭിച്ചു. കാർഷിക വികസന കർഷക ക്ഷേമവകുപ്പ്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത്, മുതലമട ഗ്രാമപഞ്ചായത്ത്, മുതലമട കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'പാടത്തുനിന്നും പൂക്കളത്തിലേക്ക്' എന്ന പേരിൽ ചെണ്ടുമല്ലി വിളവെടുപ്പ് ഉത്സവമാണ് അത്തം നാളിൽ നടന്നത്.
കെ.പ്രേമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.തിരുചന്ദ്രൻ അദ്ധ്യക്ഷനായി. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജയപ്രകാശ്, വൈസ് പ്രസിഡന്റ് അഡ്വ.കെ.സിയാവുദ്ധീൻ, മുൻ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി.പ്രദീപ്കുമാർ, കൃഷി ഓഫീസർ സി.അശ്വതി, പഞ്ചായത്തംഗം കെ.സതീഷ്, ജി.വിൻസെന്റ്, എസ്.രമേഷ്, കെ.ജി.പ്രമോദ്, കെ.മണികണ്ഠൻ, പ്രകാശ്ബാബു, കാവേരിയമ്മ, അസിസ്റ്റന്റ് കൃഷി ഓഫീസർ പി.കെ.ബാലസുബ്രഹ്മണ്യൻ, ബ്ലോക്ക് ടെക്‌നോളജി മനേജർ എൻ.എം.അസ്ല തുടങ്ങിയവർ പങ്കെടുത്തു.
ആദ്യവിൽപ്പന മുതലമട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.മുഹമ്മദ് മൂസയ്ക്ക് നടത്തി. വിളവെടുപ്പ് ഉത്സവത്തിന്റെ ഭാഗമായി മുതലമട ഗ്രാമപഞ്ചായത്തിലെ ചേനപ്പൻതോട്ടം പടശേഖരത്തിൽ സുഖില പ്രദീപ്കുമാർ എന്ന വനിതാ കർഷകയുടെ പാടത്ത് പ്രത്യേക വിളവെടുപ്പ് ചടങ്ങും സംഘടിപ്പിച്ചു.
പദ്ധതി പ്രകാരം കൃഷി ചെയ്ത വനിതാ കർഷകർക്ക് സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെ ലൂസ് ഫ്ളവർ കൾട്ടിവേഷൻ സ്‌കീം വഴി കൃഷി ചെലവും മുതലമട കൃഷിഭവൻ നൽകുന്നുണ്ട്. ചെണ്ടുമല്ലി കൃഷിയുടെ സാധ്യതകളും വിപണന മാർഗങ്ങളും കർഷകർക്ക് പരിചയപ്പെടുത്തുകയാണ് ഉത്സവത്തിന്റെ ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |