പാലക്കാട്: ഓണം കഴിഞ്ഞിട്ടും വിപണിയിൽ അവശ്യസാധനങ്ങളുടെ തീവിലയിൽ മാറ്റമില്ല. ഓണത്തിന് രണ്ടുമാസം മുമ്പേ തുടങ്ങിയ അവശ്യസാധനങ്ങളുടെ വിലവർദ്ധനവ് ഇപ്പോഴും തുടരുകയാണ്. വിവിധയിനം അരിയുടെ വിലയിൽ അഞ്ചു മുതൽ 10വരെ രൂപയുടെ വർദ്ധനവാണുണ്ടായത്. ജയ, മട്ട, സുരേഖ, ഉണ്ട തുടങ്ങിയ ജനപ്രിയ അരിയിനങ്ങൾക്ക് 50 രൂപയ്ക്ക് മുകളിലാണ് വില. പഞ്ചസാര, മല്ലി, സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയും ഓണത്തിന് ശേഷവും കുത്തനെ ഉയരുകയാണ്. ആഗസ്‌റ്റിൽ 58 രൂപവരെ ഉണ്ടായിരുന്ന പഞ്ചസാര ഓണം അടുത്തപ്പോൾ 60 കടന്നു. നിലവിൽ കിലോ 67 രൂപയ്‌ക്കാണ് പൊതുവിപണിയിൽ വിൽക്കുന്നത്. സവാള വിലയിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ ഉണ്ടായത് 20 രൂപ വർദ്ധനയാണ്. ആഗസ്റ്റിൽ അവസാനം 45 രൂപ ആയിരുന്ന വി 65 രൂപയിലേക്കാണ് കുതിച്ചത്. മല്ലിയുടെ വിലയിൽ 10 രൂപയും വർദ്ധിച്ചു. 210ൽ നിന്ന് വില നിലവിൽ 220 ആയി. കിഴങ്ങിന്റെ വിലയിൽ അഞ്ചുരൂപയും കൂടി.
അരിക്ക് വിപണിയിൽ വില കുതിച്ചുകയറിയപ്പോഴും സാധാരണക്കാർക്ക് ആശ്വാസമാകേണ്ട റേഷൻ കടകളിൽ ഒന്നര ഇരട്ടിയിലധികം വിലയിലാണ് ഇത്തവണ സർക്കാർ പ്രത്യേക അരി വിറ്റത്. കഴിഞ്ഞ വർഷം 10.90 രൂപയ്‌ക്ക് നൽകിയിരുന്ന അരി 26 രൂപയ്‌ക്കായിരുന്നു ഇത്തവണ വിൽപ്പന നടത്തിയത്. റേഷൻകടയിൽ വിതരണം ചെയ്ത അരിയുടെ ഗുണനിലവാരം സംബന്ധിച്ചും പരാതികളുണ്ട്. കഴിഞ്ഞ ദിവസം മുതലമടയിലെ റേഷൻകടകളിൽ ചെള്ള് നിറഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ റേഷനരിയാണ് നൽകിയത്. വില നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി വിപണിയിൽ ഇടപെടണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |