
പത്തനംതിട്ട : ജില്ലയിൽ ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഡാം തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നതുമൂലമുള്ള അപകട സാദ്ധ്യത കണക്കിലെടുത്ത് പമ്പയിലും മറ്റ് നദികളിലും പള്ളിയോടങ്ങൾ, വള്ളങ്ങൾ, ബോട്ടുകൾ, കടത്ത് എന്നിവ രക്ഷാപ്രവർത്തനത്തിലൊഴികെ ഇറക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചതായി ജില്ല കലക്ടർ എ.നിസാമുദ്ദീൻ അറിയിച്ചു. ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല.
രാത്രിയാത്രയ്ക്ക് നിരോധനം
പത്തനംതിട്ട : ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള എല്ലാ യാത്രകളും രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെയും തൊഴിലുറപ്പ് ജോലികൾ, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ് / കുട്ടവഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയും ഓഗസ്റ്റ് എട്ട് വരെ നിരോധിച്ചു. അതിശക്തമായ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാദ്ധ്യതയുണ്ട്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ടു അടിയന്തര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല
ക്വാറികൾക്കും ക്രഷറിനും നിരോധനം
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്ത സാദ്ധ്യത ഒഴിവാക്കുന്നതിന് ഓഗസ്റ്റ് ആറ് വരെ ജില്ലയിലെ എല്ലാ ക്വാറികളുടെയും ക്രഷർ യൂണിറ്റുകളെയും പ്രവർത്തനം നിരോധിച്ചു. മലയോരത്തു നിന്ന് മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികൾ നിർമിക്കുക, നിർമാണത്തിനായി ആഴത്തിൽ മണ്ണ് മാറ്റുക എന്നീ പ്രവർത്തനങ്ങളും നിരോധിച്ചു. ക്വാറികളുടെയും ക്രഷർ യൂണിറ്റുകളുടെയും പ്രവർത്തനം മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് കാരണമാകാൻ സാദ്ധ്യതയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |