
ചെങ്ങന്നൂർ: ചാങ്ങത്തോട് ഷട്ടർ നവീകരിക്കുകയും അനുബന്ധ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് കർഷക സംഘം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി സജി ചെറിയാൻ എം.എൽ.എയ്ക്ക് നിവേദനം നൽകി. വെൺമണി, മുളക്കുഴ പഞ്ചായത്തുകളിലായി 200 ഹെക്ടർ വിസ്തൃതിയുള്ള പ്രദേശത്തെ ജലനിർഗമന മാർഗമാണ് ചാങ്ങത്തോട്. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുമ്പോൾ പാടശേഖരങ്ങളിലേക്ക് വെള്ളം കയറുന്നത് തടയുന്നതിനുള്ള പ്രധാന മാർഗമാണ് തോടിന് കുറുകെയുള്ള ഷട്ടർ. 1998ൽ സജി ചെറിയാൻ എം.എൽ.എ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനായിരിക്കെയാണ് ഷട്ടർ നിർമ്മിച്ചത്. പിന്നീട് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഷട്ടർ നവീകരിച്ചിരുന്നു. നിലവിൽ ഷട്ടറിന് ആവശ്യമായ സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ വെള്ളപ്പൊക്ക സമയത്ത് വശങ്ങളിലൂടെ വെള്ളം പാടത്തേക്ക് ഇരച്ചുകയറുകയാണ്. ഈ ഭാഗത്തെ കോൺക്രീറ്റ് ഭിത്തിയും ഇടിഞ്ഞുമാറിയിട്ടുണ്ട്. ഷട്ടർ നവീകരിക്കുന്നതിനൊപ്പം തോടിന് ആവശ്യമായ സംരക്ഷണ ഭിത്തി നിർമ്മിച്ച് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കണമെന്നും വെള്ളപ്പൊക്ക ഭീഷണിയിൽ നിന്ന് കർഷകരെ സംരക്ഷിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കർഷക സംഘം ഏരിയാ പ്രസിഡന്റ് ടി.കെ. സുഭാഷ്, സെക്രട്ടറി ബി. ബാബു, ജില്ലാ കമ്മിറ്റി അംഗം മഞ്ജുള ദേവി, എക്സിക്യൂട്ടീവ് അംഗം പി.വി. ശിവദാസൻ, സജി കെ. തോമസ്, ബി. വിനോദ് കുമാർ, സി.ജി. തമ്പി എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
ൃ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |