
പത്തനംതിട്ട : പത്തുവർഷത്തിലധികമായി നഗരഹൃദയത്തിൽ നഷ്ടപ്രതാപത്തിന്റെ സ്മരണകളുംപേറി കാടുകയറി നശിക്കുകയാണ് ബി.എസ്.എൻ.എൽ കെട്ടിടം. പത്തനംതിട്ട പോസ്റ്റ് ഓഫീസിന് സമീപം പൂട്ടിയിട്ടിരിക്കുന്ന കെട്ടിടത്തിന് പറയാൻ ഏറെയുണ്ട്. കേന്ദ്ര ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള ടെലിഫോൺ ട്രങ്ക് എക്സ്ചേഞ്ചായി ആദ്യം കെട്ടിടം ഔദ്യോഗിക രേഖകളിൽ ഇടംപിടിച്ചു. പിന്നീട് എസ്.ടി.ഡി, ഐ.എസ്.ഡി സൗകര്യങ്ങൾ പ്രവർത്തിച്ചു തുടങ്ങിയപ്പോൾ ട്രങ്ക് എക്സേഞ്ച് നിറുത്തലാക്കി ജീവനക്കാരെ ടെലിഫോൺ ഭവനിലേക്ക് മാറ്റിയോടെ കെട്ടിടത്തിൽ ആളൊഴിഞ്ഞു. അധികം വൈകാതെ കെട്ടിടത്തിൽ സെൻട്രൽ ടെലിഗ്രാഫ് ഓഫീസ് പ്രവർത്തിച്ച് തുടങ്ങി. ടെലിഫോൺ ഭവനിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് തുടങ്ങിയപ്പോൾ എല്ലാ സംവിധാനങ്ങളും ജീവനക്കാരും അങ്ങോട്ടേക്ക് മാറി. ഇതോടെ കെട്ടിടത്തിന് പൂട്ടുവീണു.
ഇന്ത്യൻ കോഫി ഹൗസ് അധികൃതരടക്കം വിവിധ സ്ഥാപനങ്ങൾ വാടകയ്ക്ക് ഈ കെട്ടിടം ചോദിച്ചെങ്കിലും വിട്ടുനൽകിയില്ല. നിലവിൽ ആർക്കും ഉപകാരപ്പെടാതെ നഗരമദ്ധ്യത്തിൽ നശിക്കുകയാണ് ബി.എസ്.എൻ.എൽ കെട്ടിടം.
ഉപയോഗപ്പെടുത്താം
മിനി സിവിൽ സ്റ്റേഷന്റെ ബലക്ഷയം കാരണം അവിടെ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളെല്ലാം മാറ്റണമെന്ന് ജില്ലാകളക്ടർ നിർദേശം നൽകിയിരുന്നു. എന്നാൽ പകരം കെട്ടിടം ലഭിക്കാത്തതിനാൽ പല ഓഫീസുകളും ഇപ്പോഴും അപകടാവസ്ഥയിലായ സിവിൽ സ്റ്റേഷനിൽ പ്രവർത്തനം തുടരുകയാണ്. പത്തനംതിട്ട നഗരത്തിനടുത്ത് ഓമല്ലൂരിലുള്ള ബി.എസ്.എൻ.എൽ കെട്ടിടത്തിനും ഇതേ അവസ്ഥയാണ്. നഗരത്തിലുള്ള മൂന്ന് നില കെട്ടിടത്തിന്റെ ഒരുനിലയുടെ പകുതി മാത്രമേ പ്രവർത്തിക്കുന്നുള്ളു. ബാക്കി മാറാല പിടിച്ച് ഒഴിഞ്ഞുകിടക്കുകയാണ്. സർക്കാർ ഓഫീസുകൾക്ക് ഇത്തരം കെട്ടിടം വാടക നൽകി ഉപയോഗപ്പെടുത്താവുന്നതാണ്.
പോസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടം പൂട്ടിയിട്ട് വർഷങ്ങളായി. ഇവിടെ പ്രവർത്തനങ്ങളൊന്നും നിലവിൽ നടക്കുന്നില്ല.
ബി.എസ്.എൻ.എൽ
ഓഫീസ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |