
പത്തനംതിട്ട : ഓണം കളറാക്കാൻ ജില്ലയിലെ ഗ്രാമങ്ങളിൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു. നയനമനോഹര വിരുന്നൊരുക്കി പാടത്തും പറമ്പിലും വീടുകളുടെ മട്ടപ്പാവിലുമൊക്കെയായി മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള പൂക്കൾ വസന്തമാകുകയാണ്. ഇടവിളയായി വലയറ്റ് നിറത്തിലുള്ള വാടാമുല്ലയുമുണ്ട്. പ്രതികൂല കാലാവസ്ഥയെയും കാട്ടുപന്നിയെയും അതിജീവിച്ച് മികച്ച വിളവ് നേടിയ വിഷരഹിത പൂക്കൾ അത്തം നാളായ ഇന്ന് മുതൽ ന്യായവിലയിൽ കർഷകരിൽ നിന്ന് നേരിട്ടും വിപണികളിലൂടെയും ആവശ്യക്കാർക്ക് ലഭ്യമാകും.
കാട്ടുപന്നി ശല്യത്തെ തുടർന്ന് കൃഷി വകുപ്പുമായി ചേർന്ന് ചില ഗ്രാമപഞ്ചായത്തുകൾ രണ്ടുവർഷം മുമ്പ് പരീക്ഷണ അടിസ്ഥാനത്തിൽ തുടങ്ങിയ ബന്ദിപ്പൂ ഗ്രാമം പദ്ധതി വൻ ഹിറ്റായതോടെ ഇത്തവണ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ബന്ദിച്ചെടി കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു. മിന്നൽ പ്രളയവും പേമാരിയുമൊക്കെ ആശങ്കകൾ സൃഷ്ടിച്ചെങ്കിലും മികച്ച വിളവ് ലഭിച്ചതിന്റെ ആഹ്ളാദത്തിലാണ് കർഷകർ. തദ്ദേശസ്വാപനങ്ങളുടെയും ജനപ്രതിനിധികളുടെയും നേത്വത്തിൽ വിളവെടുപ്പ് ഉത്സവങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
റീൽസ് ചിത്രീകരണത്തിരക്കിലേക്ക്
ഓണം അടുത്തത്തോടെ റീൽസ്, ആൽബം ചിത്രീകരണം, ഫോട്ടോ ഷൂട്ട് എന്നിവയ്ക്കായി ജില്ലയ്ക്ക് പുറത്ത് നിന്ന് ഉൾപ്പടെ നിരവധി ആളുകൾ പൂപ്പാടങ്ങളിലേക്ക് എത്തുന്നുണ്ട്. ഫാഷൻ ഷോ - ഓണം റീൽസ്, വിവാഹ ആൽബം ചിത്രീകരണങ്ങളാണ് ഇത്തിൽ കൂടുതലും.
കൃഷിയിടങ്ങിലേക്ക് സന്ദർശകർ എത്തുന്നത് സന്തോഷമുള്ളകാര്യമാണെങ്കിലും പൂക്കളും ചെടികളും നശിപ്പിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ചിലയിടങ്ങളിൽ പൂക്കളും ചെടികളും നശിപ്പിക്കരുതെന്ന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
കർഷകർ
പദ്ധതി ഇങ്ങനെ
1. പൂക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങളുടെയും കൃഷിവകുപ്പിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിലാണ് പദ്ധതി.
2. ഓണക്കാലത്ത് ന്യായവിലയിൽ വിഷരഹിത പൂക്കൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.
3. ഹൈബ്രീഡ് മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ബന്ദിച്ചെടികളാണ് കൃഷി ചെയ്യുന്നത്.
4. പൂർണ്ണമായും ജൈവ കൃഷിരീതി. കുറഞ്ഞ മുതൽ മുടക്കിൽ മികച്ച ലാഭം.
ജനപ്രിയ പദ്ധതി
വന്യജീവി ആക്രമണ ഭീഷണിയില്ലാത്തതിനാലും നല്ല വിളവും ന്യായവിലയും ലഭിക്കുമെന്നതിനാലും പദ്ധതിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ചെറിയ മുതൽ മുടക്കിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് തൈകൾ നൽകുന്നത്. മുൻ വർഷങ്ങളിൽ ചില പഞ്ചായത്തുകൾ മാത്രം നടപ്പാക്കിയിരുന്ന പദ്ധതി ഇത്തവണ ജില്ല മുഴുവൻ വ്യാപകമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |