
പത്തനംതിട്ട: പാചകവാതകം പൈപ്പ് ലൈനിലൂടെ നേരിട്ടു വീടുകളിൽ എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി ജില്ലയിൽ രൂപരേഖയിൽ ഒതുങ്ങി. നാല് വർഷം മുമ്പ് പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ പദ്ധതി നടപ്പാക്കാൻ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക നിയന്ത്രണ ബോർഡിന്റെ അംഗീകാരം ലഭിച്ചെങ്കിലും പൈപ്പുകൾ സ്ഥാപിക്കുന്ന പ്രാഥമിക ജോലികൾ പോലും ജില്ലയിൽ നടന്നില്ല. കരാർ ഏറ്റെടുത്ത സ്വകാര്യ ഏജൻസി റോഡിൽ പൈപ്പ് കുഴിച്ചിടാൻ പൊതുമരാമത്ത് റോഡ് വിഭാഗത്തോട് അനുമതി ചോദിച്ചിരുന്നു. ഗ്യാസ് പൈപ്പ് ലൈൻ കുഴിച്ചിടേണ്ട റോഡുകളിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരും ഏജൻസി അധികൃതരും സംയുക്ത പരിശോധന നടത്തണം. ഇതിന് ഏജൻസിക്ക് പൊതുമരാമത്ത് കത്ത് നൽകിയിരുന്നു. തുടർ നടപടി ഉണ്ടായില്ല.
ഭൂഗർഭ പൈപ്പ് ലൈനിലൂടെ ഗാർഹിക, വാണിജ്യ, വ്യവസായിക ഉപഭോക്താക്കൾക്ക് പ്രകൃതി വാതകം വിതരണം ചെയ്യുന്നതാണ് പദ്ധതി. പത്തനംതിട്ട, കുളനട, കോഴഞ്ചേരി, തിരുവല്ല എന്നിവിടങ്ങളിൽ ഗ്യാസ് സ്റ്റേഷനുകൾ ആരംഭിക്കാൻ തീരുമാനിച്ചിരുന്നു.
ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടെ സഹകരണത്തോടെയാണ് ഗ്യാസ് പ്ലാന്റുകൾ നിർമിക്കാൻ നിർദ്ദേശം നൽകിയിരുന്നത്. കുളനടയിൽ പ്ലാന്റിന്റെ പ്രാരംഭ ജോലികൾ ആരംഭിച്ചിരുന്നു
♦ മൂന്ന് ജില്ലകൾ മുന്നേറി
സംസ്ഥാനത്ത് 11 ജില്ലകൾക്കാണ് പദ്ധതി നടപ്പാക്കാൻ പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ അംഗീകാരം ലഭിച്ചത്. എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വീടുകളിലേക്ക് വർഷങ്ങൾക്ക് മുമ്പുതന്നെ കണക്ഷൻ നൽകി.
♦ കുടിവെള്ള കണക്ഷൻ മാതൃകയിൽ
അപേക്ഷിച്ചാൽ കുടിവെള്ള കണക്ഷൻ മാതൃകയിലാണ് പ്രകൃതിവാതകവും നൽകുന്നത്. പുതിയ കണക്ഷനെടുക്കാൻ പ്രരംഭ ചെലവായി 7000 രൂപയോളം ഉപഭോക്താക്കൾ അടയ്ക്കണം. ആദ്യഘട്ടത്തിൽ വാഹനങ്ങൾക്ക്, തുടർന്ന് വാണിജ്യ വ്യവസായ യൂണിറ്റുകൾക്ക് മൂന്നാമതായി വീടുകൾക്ക് എന്നിങ്ങനെയാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്.
♦ ഗ്യാസ് സ്റ്റേഷനുകൾ: പത്തനംതിട്ട, കുളനട, കോഴഞ്ചേരി, തിരുവല്ല
♦ പ്ളാന്റ് കുളനടയിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |