
അടൂർ : പ്രവർത്തനം നിലച്ച് കാടുപിടിച്ചുകിടക്കുന്ന വ്യവസായ സഹകരണ സംഘം കെട്ടിടം അനാസ്ഥയുടെ സ്മാരകമായി തുടരുന്നു. 1973ൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഘടകങ്ങൾ നിർമ്മിക്കുന്നതിനായി ആരംഭിച്ച കേരള കപ്പാസിറ്റേഴ്സ് എൻജിനിയറിംഗ് ടെക്നീഷ്യൻസ് വ്യവസായ സഹകരണ സംഘം (കെൻകോസ്) കെട്ടിടവും ഭൂമിയും സംരക്ഷിച്ച് പുതിയ പദ്ധതി തുടങ്ങാൻ നീക്കമില്ല. ഇവിടെ വ്യവസായ പാർക്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല.
96.4 ഹെക്ടർ ഭൂമിയാണുള്ളത്. ഇതിന് കോടികൾ വിലമതിക്കും. അടൂർ സെൻട്രൽ ജംഗ്ഷന് കിഴക്ക് കെ.പി. റോഡരികിലുള്ള സ്ഥലത്താണിത്. ഇവിടെ ഐ.ടി പാർക്കോ വ്യവസായ പാർക്കോ ആരംഭിക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നതിനെ തുടർന്ന് 2021 മേയിൽ അന്നത്തെ വ്യവസായ മന്ത്രി പി. രാജീവ് വ്യവസായപാർക്ക് പ്രഖ്യാപിച്ചിരുന്നു.
2021ലും 2024ലും സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് വ്യവസായവകുപ്പ് അറിയിച്ചതല്ലാതെ തുടർ നടപടി ഉണ്ടായില്ല.
നഗരത്തിന്റെ പ്രധാന ഭാഗത്തോട് ചേർന്ന ഭൂമി ചെറുകിട–ഇടത്തരം വ്യവസായങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ഐ.ടി സംരംഭങ്ങൾക്കും ഉപയോഗപ്പെടുത്തിയാൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അടൂരിന്റെ വികസനത്തിന് പുതിയ ദിശ നൽകാനും കഴിയും.
കോടതിയിലെ കേസ് തടസം
2024 ഡിസംബറിൽ അന്നത്തെ വ്യവസായ മന്ത്രി പി. രാജീവ് സ്ഥലം സന്ദർശിച്ചിരുന്നു. വ്യവസായ പാർക്കിനുള്ള വിപുലമായ സാദ്ധ്യതയുണ്ടെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അന്നും മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അഭ്യർത്ഥനയെ തുടർന്നായിരുന്നു സന്ദർശനം. എന്നാൽ തുടർനടപടികളുണ്ടായില്ല. വ്യവസായ പാർക്ക് ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി ജില്ലാ വ്യവസായ ഓഫീസിന് നിർദ്ദേശം നൽകിയിരുന്നെന്ന് മുൻ. എം.എൽ.എ ചിറ്റയം ഗോപകുമാർ പറഞ്ഞു. എന്നാൽ ഓഹരി ഉടമകളും വ്യവസായ വകുപ്പും തമ്മിലുള്ള കോടതി വ്യവഹാരം നീണ്ടുപോയതിനാലാണ് തുടർ നടപടികൾക്ക് കഴിയാതിരുന്നത്.
കാടിനുള്ളിൽ കഞ്ചാവും !
2024 ജൂലായിൽ ഭൂമിയിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെ കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു. തുടർന്ന് എക്സൈസ് കേസെടുത്തു. കാട് തെളിച്ചെങ്കിലും വീണ്ടും പഴയപടിയായി. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. സംരക്ഷണമില്ലാതെ കെട്ടിടവും ജീർണാവസ്ഥയിലാണ്.
1973ൽ തുടക്കമിട്ട സ്ഥാപനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |