
പത്തനംതിട്ട : പഞ്ഞമാസ കർക്കടകം കഴിഞ്ഞ് ചിങ്ങത്തിലെ വിളവെടുപ്പിന് ശേഷം പുതിയ വസ്ത്രം ധരിച്ച് ഓണത്തിനാെരുങ്ങുന്ന പതിവാണ് മലയാളിയുടേത്. ഇന്ന് പഞ്ഞമില്ലെങ്കിലും ഓണക്കോടിയുടുക്കാതെ ഓണമില്ല. പണ്ടുകാലത്ത് ഓണത്തിന് മാത്രമായിരുന്നു പുതിയ വസ്ത്രം. ഇന്ന് അതുമാറി.
വർഷത്തിലൊരിക്കൽ പ്രജകളെ കാണാനെത്തുന്ന മഹാബലിയെ സ്വീകരിക്കാൻ നല്ല വസ്ത്രമിട്ട് ശുദ്ധിയായി നിൽക്കണമെന്നാണ് വിശ്വാസം. മുഷിഞ്ഞ വസ്ത്രം ധരിച്ചാൽ ഐശ്വര്യമില്ലായ്മ ആണെന്നാണ് അർത്ഥം. ഇതിനായി തിരുവോണ നാളിൽ പുതിയ വസ്ത്രം വാങ്ങി ഉടുത്തൊരുങ്ങും. ഈ വസ്ത്രത്തിന് ഓണക്കോടിയെന്ന് പറയും. പ്രജകളുടെ ജീവിതത്തിൽ സമൃദ്ധിയുണ്ടെന്ന് മഹാബലിയെ അറിയിക്കാൻ കൂടിയാണിത്. കേരളത്തനിമ വിളിച്ചോതുന്ന കസവ് വസ്ത്രങ്ങളാണ് ഓണത്തിന് കൂടുതലായി ഉപയോഗിക്കുന്നത്.
ട്രെൻഡിംഗായി ഓണക്കോടി
കസവ് സാരിയും ദാവണിയും സ്ത്രീകൾക്കെങ്കിൽ മുണ്ടും ഷർട്ടുമാണ് ആണുങ്ങൾക്ക് പരമ്പരാഗത ഓണം വസ്ത്രങ്ങൾ. കൈത്തറി വസ്ത്രങ്ങളാണ് കൂടുതലും ഓണക്കോടിക്കായി തിരഞ്ഞെടുക്കുക. നിലവിൽ കസവിൽ ഫ്രോക്കും ലഹങ്കയും ചുരിദാറുമെല്ലാം സ്ഥാനം പിടിച്ചുകഴിഞ്ഞു. മുണ്ടിലും ഷർട്ടിലും മ്യൂറൽ പെയിന്റിംഗും ഡിജിറ്റൽ പെയിന്റിംഗും നിരവധിയുണ്ട്. ദാവണികളും പുതിയ ലുക്കിൽ വിപണിയിൽ എത്തിക്കഴിഞ്ഞു. 750 രൂപ മുതൽ വിലയുള്ള കസവ് വസ്ത്രങ്ങൾ വിപണിയിലുണ്ട്. ദമ്പതികൾക്ക് ഒരുനിറത്തിലും ഡിസൈനിലുമുള്ള വസ്ത്രങ്ങൾ, കുടുംബത്തിലുള്ളവർക്കെല്ലാമുള്ള വസ്ത്രങ്ങൾ തയ്ച്ച് നൽകുന്ന നിരവധി ഓൺലൈൻ വിൽപനക്കാരും സജീവമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |