
കോഴഞ്ചേരി : പലകകൾക്കിടയിലുണ്ടായ വിള്ളലിനെ തുടർന്ന് വെള്ളം കയറിയ തിരുവോണത്തോണി പമ്പാനദിയിൽ മുങ്ങി. തോണിയുടെ മണ്ഡപത്തിന് നാശം സംഭവിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് തോണിപ്പുരയിൽ നിന്നിറക്കിയ തിരുവോണത്തോണി ക്ഷേത്രക്കടവിന് സമീപം കെട്ടിയിട്ടിരിക്കുകയായിരുന്നു. മഴവെള്ളം കെട്ടിക്കിടന്ന തോണിയിൽ ആണിത്തറ ഇളകിയുണ്ടായ വിള്ളലിലൂടെ വെള്ളം കയറിയതാണ് മുങ്ങാൻ കാരണം.
2002 ആഗസ്ത് 11 നാണ് പുതിയ തിരുവോണത്തോണി നീറ്റിലിറക്കിയത്.
ഗരുഡമുഖത്തോട് കൂടി പണിത തിരുവോണത്തോണി ആറന്മുളയുടെ ആചാരപ്പെരുമയുടെ പ്രതീകമാണ്. 9.25 ലക്ഷം രൂപ മുടക്കി ദേവസ്വം ബോർഡും പളളിയോട സേവാസംഘവും ചേർന്നാണ് തോണി പണിതത്. ഉത്രാടത്തിന് മുന്നോടിയായി കാട്ടൂർ എത്തിക്കുന്ന തോണിയിൽ തിരുവാറന്മുളയപ്പനുള്ള ഓണസദ്യ വിഭവങ്ങളുമായി മങ്ങാട്ട് ഭട്ടതിരിയുടെ പുറപ്പാടാണ് ആചാരം.
തകർച്ച പരിഹരിക്കും
മുങ്ങിയ തിരുവോണത്തോണി കരയ്ക്കുകയറ്റി ചങ്ങംകരി വേണു ആചാരിയുടെ നേതൃത്വത്തിൽ കേടുപാടുകൾ തീർക്കുന്നതിനുള്ള പണികൾ തുടങ്ങി. ആണിത്തറയിലെ വിള്ളൽ പരിഹരിച്ചു. മണ്ഡപത്തിന്റെ കേടുപാടുകൾ തീർത്ത് പെയിന്റിംഗ് ജോലികൾ പൂർത്തിയാക്കി നാളെ നീറ്റിലിറക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.
തിരുവോണത്തോണിയുടെ സംരക്ഷണകാര്യത്തിൽ ദേവസ്വം ബോർഡ് അനാസ്ഥ കാട്ടുകയാണ്. 25 വർഷത്തോളമായ തോണിയുടെ അമരവും അണിയവുമൊഴിച്ചുള്ള ഭാഗങ്ങൾ ക്ഷതമേറ്റ അവസ്ഥയിലാണ്. തോണിയുടെ നവീകരണത്തിനായി 18 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.
ആറൻമുളയിലെ ഭക്തർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |