
റാന്നി : പഴകിയ അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ ഉപഭോക്താവിന് 96,500 രൂപ നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ വിധി. റാന്നി ചേത്തോങ്കരയിലെ 'കിങ്സ് ബിരിയാണി കഫേ' ഉടമ ആശിഷ് ജോൺ മാത്യു, മാനേജർ എന്നിവർക്കെതിരെയാണ് റാന്നി വെച്ചൂച്ചിറ സ്വദേശിനി റീന തോമസ് നൽകിയ ഹർജിയിൽ നടപടി.
2025 ഒക്ടോബർ 21നാണ് സംഭവം. റീനയും സഹോദരിയും ഹോട്ടലിൽ നിന്ന് അൽഫാം കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. പരിശോധനയിൽ പഴകിയ ഭക്ഷണത്തിൽ നിന്നുള്ള 'സാൽമൊണെല്ല' ഇൻഫെക്ഷനാണ് രോഗകാരണമെന്ന് സ്ഥിരീകരിച്ചു. ഭക്ഷണം മോശമാണെന്ന പരാതി അവഗണിച്ച ഹോട്ടൽ അധികൃതർ 740 രൂപ ബില്ലും ഈടാക്കിയിരുന്നു.
ആശുപത്രി ചെലവ് നൽകാൻ ഹോട്ടലുടമ വിസമ്മതിച്ചതിനെ തുടർന്നാണ് റീന കമ്മിഷനെ സമീപിച്ചത്. ബേബിച്ചൻ വെച്ചൂച്ചിറ, നിഷാദ് തങ്കപ്പൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. നഷ്ടപരിഹാര തുക 30 ദിവസത്തിനകം ഹർജിക്കാരിക്ക് കൈമാറണമെന്നും ഉത്തരവിലുണ്ട്.
ആശുപത്രി ചെലവ് : 36,500 രൂപ
മാനസിക - ശാരീരിക ബുദ്ധിമുട്ടുകൾക്ക്: 50,000 രൂപ
കോടതി ചെലവ് : 10,000 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |